ഡല്‍ഹി: കള്ളപ്പണ വെളുപ്പിക്കല്‍ കേസില്‍ മറ്റുപ്രതികള്‍ അറസ്റ്റിലായിട്ടും എന്തുകൊണ്ടാണ് ജാക്വിലിന്‍ ഫെര്‍ണാണ്ടസിനെ അറസ്റ്റ് ചെയ്യാത്തതെന്ന് ഇ ഡിയോട് കോടതി. ജാക്വിലിന്‍ ഫെര്‍ണാണ്ടസിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് കോടതിയുടെ പരാമര്‍ശം. ജാക്വിലിന്‍ ഫെര്‍ണാണ്ടസിന് ജാമ്യം നല്‍കരുതെന്നാണ് ഇ ഡി കോടതിയെ അറിയിച്ചത്. നടിയുടെ കയ്യില്‍ പണമുള്ളതിനാല്‍ ജാമ്യം നല്‍കിയാല്‍ ജാക്വിലിന്‍ ഫെര്‍ണാണ്ടസ് രാജ്യം വിടുമെന്നാണ് ഇ ഡി കോടതിയില്‍ വാദിച്ചത്. ജാക്വിലിന്‍ രാജ്യം വിടുമെന്ന് അന്വേഷണ സംഘത്തിന് ഉറപ്പുണ്ടെങ്കില്‍ എന്തുകൊണ്ടാണ് അവരെ അറസ്റ്റ് ചെയ്യാതെ ലുക്ക് ഔട്ട് നോട്ടീസ് മാത്രം പുറപ്പെടുവിച്ചതെന്നും കേസിലെ മറ്റ് പ്രതികള്‍ ജയിലില്‍ കഴിയുമ്പോള്‍ നടിയുടെ കാര്യത്തില്‍ മാത്രം എന്തുകൊണ്ടാണ് ഇത്തരമൊരു തീരുമാനം എടുത്തിരിക്കുന്നതെന്നും ഇ ഡിയോട് കോടതി ചോദിച്ചു. അതേസമയം, ജാക്വിലിന്‍ ഫെര്‍ണാണ്ടസിന്‍റെ ജാമ്യാപേക്ഷയില്‍ കോടതി നാളെ വിധി പറയും. നേരത്തെ ജാക്വിലിന്‍ ഫെര്‍ണാണ്ടസിന് കോടതി ഇടക്കാല ജാമ്യം നല്‍കിയിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സുകേഷ് ചന്ദ്രശേഖർ മുഖ്യപ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസിലാണ് ആരോപണ വിധേയയായ ജാക്വിലിൻ അന്വേഷണം നേരിടുന്നത്. നടിക്ക് കേസുമായി യാതൊരുവിധത്തിലുള്ള ബന്ധവുമില്ലെന്ന് സുകേഷ് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന വ്യവസായിയുടെ ഭാര്യയില്‍ നിന്ന് 200 കോടി രൂപ തട്ടിയെടുത്തുവെന്നാരോപിച്ചാണ് സുകേഷ് ചന്ദ്രശേഖറിനെതിരെ കേസ് എടുത്തത്. തുടര്‍ന്ന് ഈ കേസില്‍ ജാക്വിലിൻ ഫെർണാണ്ടസിനെയും ഇ ഡി പ്രതി ചേര്‍ക്കുകയായിരുന്നു. ഇരുവരും തമ്മില്‍ സാമ്പത്തിക ഇടപാടുണ്ടായിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. ഓഗസ്റ്റ് 17നാണ് കേസിൽ ജാക്വിലിനെയും പ്രതിയാക്കി അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചത്. കേസുമായി ബന്ധപ്പെട്ട് നിരവധി തവണ നടിയെ ഇതിനകം ചോദ്യം ചെയ്തുകഴിഞ്ഞു. നടിക്ക് വിദേശയാത്രയ്ക്കും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.