കാബൂള്‍: വിനോദ കേന്ദ്രങ്ങളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കില്ലെന്ന് താലിബാന്‍. റോയിട്ടേഴ്സാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വിനോദ കേന്ദ്രങ്ങളില്‍ സ്ത്രീകൾ പ്രവേശിക്കുന്നതിന് നിയന്ത്രണങ്ങളുണ്ടാകുമെന്ന് താലിബാന്‍റെ മൊറാലിറ്റി മന്ത്രാലയം അറിയിച്ചതിനെത്തുടർന്ന് കഴിഞ്ഞ ദിവസം മുതല്‍ കാബൂളിലെ പാർക്കുകളിൽ പ്രവേശിക്കുന്നതിൽ നിന്ന് സ്ത്രീകളെ തടയുകയാണെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനെതിരെ ലോകത്തിന്‍റെ വിവിധ കോണുകളില്‍ നിന്നും കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നുവരുന്നത്. വിനോദ കേന്ദ്രങ്ങളില്‍ സ്ത്രീകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായില്ലെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പാർക്കുകളിൽ സ്ത്രീകളെ പ്രവേശിപ്പിക്കരുതെന്ന് താലിബാൻ ഉദ്യോഗസ്ഥർ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് പാർക്ക് ഓപ്പറേറ്റർമാർ സ്ഥിരികരിച്ചിട്ടുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ആദ്യമായിട്ടല്ല താലിബാന്‍ സ്ത്രീവിരുദ്ധ നയങ്ങള്‍ സ്വീകരിക്കുന്നത്. കഴിഞ്ഞയാഴ്ച ബുർഖ ധരിക്കാത്തതിന് പ്രവേശനം നിഷേധിച്ചതിനെത്തുടർന്ന് സർവകലാശാലയ്ക്ക് മുന്നിൽ പ്രതിഷേധിച്ച വിദ്യാർത്ഥിനികളെ ചട്ടവാറുകൊണ്ട് അടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. കൂടാതെ, വിദ്യാര്‍ത്ഥിനികളുടെ യൂണിഫോമിന്‍റെ കാര്യത്തില്‍ ഇതുവരെ തീരുമാനമായില്ലെന്ന് പറഞ്ഞ് ആറാം ക്ലാസ് മുതലുള്ള പെൺകുട്ടികളെ സ്‌കൂളിൽ പോകുന്നതിൽ നിന്നും താലിബാന്‍ വിലക്കിയിരിക്കുകയാണ്. പൊതുസ്ഥലങ്ങളില്‍ മുഖം മറക്കാതെ ഇറങ്ങുന്ന സ്ത്രീകള്‍ക്കെതിരെ നടപടി സ്വീകരിക്കും. വനിതാ മാധ്യമ പ്രവര്‍ത്തകര്‍ വാര്‍ത്ത വായിക്കുമ്പോള്‍ മുഖം മറയ്ക്കണം, പുരുഷന്‍മാരില്ലാതെ സ്ത്രീകളെ യാത്ര ചെയ്യാനോ വിമാനത്തില്‍ കയറനോ അനുവദിക്കില്ല, സ്ത്രീകള്‍ അഭിനയിക്കുന്ന സീരിയലിന് വിലക്ക് ഏര്‍പ്പെടുത്തുക, സ്ത്രീകള്‍ക്ക് ലൈസന്‍സ് നിരോധിക്കുക തുടങ്ങി നിരവധി സ്ത്രീ വിരുദ്ധ ഉത്തരവുകളാണ് താലിബാന്‍ അധികാരത്തില്‍ എത്തിയതിന് പിന്നാലെ നടപ്പാക്കിയിരിക്കുന്നത്.