തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രനെതിരെ നടക്കുന്നത് വ്യക്തിഹത്യയാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍. കത്ത് വിവാദത്തില്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിട്ടുണ്ടെന്നും അന്വേഷണ സംഘത്തിന് നല്‍കിയ മൊഴി മാധ്യമങ്ങളോട് പറയേണ്ടതില്ലെന്നും ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു. കത്ത് എഴുതിയിട്ടില്ലെന്ന് മേയര്‍ നിരവധി തവണ പറഞ്ഞിട്ടുണ്ട്. എന്നാല്‍ അതൊന്നും മുഖവിലക്കെടുക്കാതെയാണ് പ്രതിപക്ഷവും മാധ്യമങ്ങളും പെരുമാറുന്നത്. മേയര്‍ രാജിവെക്കേണ്ട കാര്യം നിലവില്ല. അവരുടെ പേരില്‍ ഇതുവരെ ഒരു അഴിമതിപോലും ഉണ്ടായിട്ടില്ലെന്നും ആനാവൂര്‍ നാഗപ്പന്‍ കൂട്ടിച്ചേര്‍ത്തു.
കത്ത് വിവാദത്തില്‍ അന്വേഷണ കമ്മീഷനെ നിയോഗിക്കണമോയെന്ന കാര്യം പാര്‍ട്ടി ആലോചിച്ച് തീരുമാനിക്കും. ഇത് സിപിഎമ്മാണ്. ഇവിടെ കാര്യങ്ങള്‍ തീരുമാനിക്കുന്നതിന് അതിന്‍റെതായ രീതിയുണ്ടെന്നും ആനാവൂര്‍ നാഗപ്പന്‍ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, ആനാവൂര്‍ നാഗപ്പന്റെ മൊഴി നേരിട്ട് രേഖപ്പെടുത്തിയിട്ടില്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്. കത്ത് വിവാദത്തില്‍ മേയര്‍ രാജിവെക്കേണ്ടന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ തീരുമാനം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കത്ത് വിവാദത്തില്‍ രാജിവെക്കില്ലെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കൌണ്‍സിലര്‍മാരുടെ പിന്തുണയുള്ളയിടത്തോളം കാലം മേയര്‍ സ്ഥാനത്ത് തുടരുമെന്നും മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ കൃത്യമായ അന്വേഷണം നടക്കുന്നുണ്ടെന്നും ആര്യ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അന്വേഷണവുമായി ബന്ധപ്പെട്ട മറ്റു നടപടിക്രമങ്ങൾ സ്വഭാവികമായും മുന്നോട്ടു പോകും. കോടതി അയച്ച നോട്ടിസ് ഇതുവരെ ലഭിച്ചിട്ടില്ല. ഏത് അന്വേഷണത്തോടും സഹകരിക്കുമെന്നും മേയര്‍ വ്യക്തമാക്കി.
നഗരസഭയിലെ ആരോഗ്യവിഭാഗവുമായി ബന്ധപ്പെട്ടുളള തസ്തികകളിലേക്ക് 295 ഒഴിവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടി മേയറുടെ പേരില്‍ ജില്ലാ സെക്രട്ടറിക്ക് അയച്ച കത്ത് പുറത്തുവന്നിരുന്നു. തിരുവനന്തപുരം മേയറുടെ ഔദ്യോഗിക ലെറ്റര്‍ പാഡിലയച്ച കത്തില്‍ വിവിധ തസ്തികകളും ഒഴിവുകളുടെ എണ്ണവുമെല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ട്. കത്ത് പുറത്തായതോടെ മേയര്‍ക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നുവന്നിരുന്നു. സ്വന്തം പാര്‍ട്ടിക്കാരെ മാത്രം നിയമിക്കാന്‍ ഒരു മേയര്‍ മുന്‍കയ്യെടുക്കുന്നത് സത്യപ്രതിജ്ഞാ ലംഘനമാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ഇതേ തുടര്‍ന്നാണ് ആര്യ രാജേന്ദ്രന്‍ രാജിവെക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നത്.