ചെന്നൈ: സാമ്പത്തിക സംവരണ വിധി അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് തമിഴ്നാട് സര്‍ക്കാര്‍. സാമ്പത്തിക സംവരണത്തിനെതിരെ പുനഃപരിശോധന ഹര്‍ജി നല്‍കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പറഞ്ഞു. ദ്രാവിഡ രാഷ്ട്രീയം പ്രത്യയശാസ്ത്രമായ തന്‍റെ സർക്കാരിന് സാമ്പത്തിക സംവരണ വിധി അംഗീകരിക്കാനാകില്ലെന്നും സാമൂഹിക നീതിക്കായി നൂറ്റാണ്ടുകളായി നടത്തിയ പോരാട്ടത്തിനേറ്റ തിരിച്ചടിയാണ് സാമ്പത്തിക സംവരണ വിധിയെന്നും സ്റ്റാലിൻ കൂട്ടിച്ചേര്‍ത്തു. തമിഴ്നാട്ടിലെ ഓരോ രാഷ്ട്രീയ പാര്‍ട്ടിയും പ്രത്യേകം പുനഃപരിശോധന ഹര്‍ജി നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്. ചെന്നൈയില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തിലാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ തീരുമാനം.
അതേസമയം, സാമ്പത്തിക സംവരണ വിധിയുടെ പശ്ചാത്തലത്തിൽ വിളിച്ചു ചേർത്ത പാർലമെന്‍ററി പാർട്ടി പ്രതിനിധികളുടെ യോഗത്തിൽ നിന്ന് ബിജെപിയും എഐഎഡിഎംകെയും വിട്ടുനിന്നു. മുന്നാക്കക്കാർക്ക് പത്ത് ശതമാനം സംവരണം നൽകിയ ഭരണഘടന ഭേദഗതി ശരിവെച്ച സുപ്രീം കോടതി വിധിക്കെതിരെ വലിയ പ്രതിഷേധമാണ് പിന്നാക്ക വിഭാഗ സംഘടനകളിൽ നിന്ന് ഉയരുന്നത്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് കേന്ദ്ര സർക്കാർ നടപ്പാക്കിയ പത്ത് ശതമാനം സാമ്പത്തിക സംവരണം അംഗീകരിച്ച് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്. അഞ്ചംഗ ഭരണഘടന ബെഞ്ചില്‍ നിന്ന് നാല് വിധി പ്രസ്താവങ്ങളാണ് കഴിഞ്ഞദിവസമുണ്ടായത്. ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, ബേല എം ത്രിവേദി, ജെ ബി പർദിവാല എന്നിവർ സാമ്പത്തിക സംവരണം അംഗീകരിച്ചപ്പോള്‍ ചീഫ് ജസ്റ്റിസ് യു യു ലളിത്, ജസ്റ്റിസ് രവീന്ദ്ര ഭട്ട് എന്നിവർ സംവരണവിഭാഗങ്ങളെ ഒഴിവാക്കിയതിനോട് വിയോജിക്കുകയാണുണ്ടായത്.