ഇസ്ലാമബാദ്: മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് പാകിസ്ഥാനിലേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ട്. വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ നവാസ് ഷെരീഫ് പാകിസ്താൻ മുസ്ലീം ലീഗിനെ നയിക്കുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിനുമുന്നോടിയായാണ് അടുത്ത മാസം ലണ്ടനില്‍ നിന്നും നവാസ് ഷെരീഫ് പാകിസ്ഥാനിലേക്ക് തിരിച്ചെത്തുന്നത്. പാകിസ്ഥാന്‍റെ പ്രധാനമന്ത്രിയായി അധികാരമേറ്റെടുത്തതിന് പിന്നാലെ സഹോദരനായ നവാസ് ഷെരീഫിന് നയതന്ത്ര പാസ്‌പോര്‍ട്ട് അനുവദിക്കാന്‍ ഷെഹബാസ് ഷെരീഫ് ഉത്തരവിട്ടിരുന്നു. ഈദിന് ശേഷം നവാസ് ഷെരീഫ് നയതന്ത്ര പാസ്‌പോര്‍ട്ട് ഉപയോഗിച്ച് പാകിസ്ഥാനില്‍ തിരിച്ചെത്തുമെന്നായിരുന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പനാമ പേപ്പേഴ്സ് കേസിൽ 2017 ജൂലൈയിലാണ് സുപ്രീം കോടതി നവാസ് ഷെരീഫിനെ അധികാരത്തിൽ നിന്ന് പുറത്താക്കിയത്. തുടര്‍ന്ന് അധികാരത്തിലെത്തിയ ഇമ്രാന്‍ ഖാന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അദ്ദേഹത്തിനെതിരെ നിരവധി അഴിമതി കേസുകള്‍ ആരോപിക്കുകയും ജയിലില്‍ അടക്കുകയും ചെയ്തു. തുടര്‍ന്ന് ആരോഗ്യസ്ഥിതി മോശമാണെന്നും വിദേശത്ത് ചികിത്സക്ക് പോകാന്‍ അനുവദിക്കണമെന്നും അവശ്യപ്പെട്ട് ലാഹോര്‍ ഹൈക്കോടതിയില്‍ നവാസ് ഷരീഫ് ഹര്‍ജി സമര്‍പ്പിച്ചു. ഹര്‍ജി പരിഗണിച്ച കോടതി 4 ആഴ്ച വിദേശത്ത് പോയി ചികിത്സ തേടാന്‍ അനുവാദം നല്‍കുകയും ചെയ്തിരുന്നു. ഈ അവസരം ഉപയോഗിച്ച് 2019- ല്‍ നവാസ് ഷെരീഫ് ലണ്ടനിലേക്ക് രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ കുറെ നാളുകളായി അവിടെ ഇരുന്നാണ് നവാസ് ഷെരീഫ് പാര്‍ട്ടിയെ നയിക്കുന്നത്.