ഡല്‍ഹി: കനേഡിയന്‍ പാസ്പോര്‍ട്ട് ഉള്ളതുകൊണ്ട് താന്‍ ഇന്ത്യക്കാരന്‍ അല്ലാതാകുന്നില്ലെന്ന് നടന്‍ അക്ഷയ് കുമാര്‍. താന്‍ ഇന്ത്യക്കാരനാണ്. ഇന്ത്യന്‍ പാസ്പോര്‍ട്ടിന് വേണ്ടി അപേക്ഷിച്ചിരുന്നെങ്കിലും കൊവിഡ് മൂലം പാസ്പോര്‍ട്ട് ലഭിച്ചില്ലെന്നും അക്ഷയ് കുമാര്‍ പറഞ്ഞു. ഹിന്ദുസ്ഥാന്‍ ടൈംസ് ലീഡര്‍ഷിപ്പ് സമ്മിറ്റില്‍ സംസാരിക്കുകയായിരുന്നു അക്ഷയ് കുമാര്‍. ദേശിയതയെ പറ്റി നിരന്തരം സംസാരിക്കുന്ന അക്ഷയ് കുമാര്‍ കനേഡിയന്‍ പൌരത്വം സ്വീകരിച്ചതിനെതിരെ വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് എന്തുകൊണ്ട് ഇന്ത്യൻ പൗരത്വം നേടാന്‍ കഴിയാതെ പോയതെന്ന് അദ്ദേഹം വിശദീകരിച്ചത്. കനേഡിയന്‍ പൗരത്വം സ്വീകരിച്ചതിനുപിന്നിലെ കാരണവും അദ്ദേഹം തുറന്നുപറഞ്ഞു.
എന്‍റെ സിനിമകള്‍ തുടര്‍ച്ചയായി പരാജയപ്പെട്ട സമയത്താണ് കാനഡയിലേക്ക് താമസം മാറുന്നതിനെക്കുറിച്ച് ചിന്തിച്ചതെന്നും അവിടെചെന്ന് ജോലി ചെയ്ത് ജീവിക്കാനായിരുന്നു തീരുമാനമെന്നും അക്ഷയ് കുമാര്‍ പറഞ്ഞു. പതിനാല്- പതിനഞ്ച് സിനിമകളാണ് പരാജയപ്പെട്ടത്. അപ്പോള്‍ മറ്റെവിടേക്കെങ്കിലും മാറുന്നതിനേക്കുറിച്ച് ചിന്തിച്ചിരുന്നു. കാനഡയില്‍ താമസിച്ചിരുന്ന ഒരു സുഹൃത്താണ് അങ്ങോട്ടേക്ക് പോകാന്‍ നിര്‍ദേശിച്ചത്. നിരവധി ഇന്ത്യക്കാര്‍ കാനഡയിലേക്ക് ജോലിക്കായി പോകുന്നുണ്ട്. അവര്‍ പക്ഷേ ഇപ്പോഴും ഇന്ത്യക്കാരാണ്. അതുകൊണ്ട് ഇവിടെ വിധി തുണയ്ക്കുന്നില്ലെങ്കില്‍ കാനഡയിലേക്ക് പോകാമെന്ന് തീരുമാനിക്കുകയായിരുന്നു. ഞാന്‍ ഇന്ത്യക്കാരനാണ്. എന്‍റെ രാജ്യസ്നേഹത്തെ ചോദ്യം ചെയ്യുമ്പോള്‍ വളരെ വേദന തോന്നാറുണ്ട്. ഞാൻ ഇന്ത്യക്കാരനാണെന്ന് തെളിയിക്കാൻ എന്റെ പാസ്‌പോർട്ട് കാണിക്കേണ്ട അവസ്ഥയില്‍ എത്തിയതില്‍ എനിക്ക് വളരെ സങ്കടമുണ്ട്. അധികം വൈകാതെ തന്നെ എനിക്ക് ഇന്ത്യന്‍ പാസ്പോര്‍ട്ട് ലഭിക്കും - അക്ഷയ് കുമാര്‍ പറഞ്ഞു.
കനേഡിയന്‍ പൗരത്വത്തിന്റെ പേരില്‍ നിരന്തരം ട്രോളുകള്‍ക്ക് ഇരയാവുന്നയാളാണ് അക്ഷയ് കുമാര്‍. ദേശീയതയെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന 'കനേഡിയന്‍ കുമാര്‍' എന്നാണ് ട്രോളന്മാര്‍ അക്ഷയ് കുമാറിനെ വിളിക്കുന്നത്.