കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ സ്ത്രീകള്‍ക്ക് ജിമ്മില്‍ പ്രവേശനം നിഷേധിച്ച് താലിബാന്‍ ഭരണകൂടം. വിനോദ കേന്ദ്രങ്ങളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കില്ലെന്ന് താലിബാന്‍ കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു. ഇതിനുപിന്നാലെയാണ് സ്ത്രീകള്‍ക്ക് ജിമ്മിലും പ്രവേശനം നിഷേധിച്ചിരിക്കുന്നത്. സ്ത്രീകള്‍ ഹിജാബ് ധരിക്കുന്നതില്‍ വീഴ്ച്ച വരുത്തുന്നതിനാലാണ് ഇത്തരമൊരു തീരുമാനമെടുത്തിരിക്കുന്നതെന്നാണ് താലിബാന്‍ സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നതാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്ത്രീവിരുദ്ധ സമീപനങ്ങള്‍ സ്വീകരിക്കുന്ന താലിബാന്‍ സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനമാണ് ലോകത്തിന്‍റെ വിവിധകോണുകളില്‍ നിന്നും ഉയര്‍ന്നുവരുന്നത്.
'കഴിഞ്ഞ പതിനഞ്ച് മാസമായി പാര്‍ക്കുകളിലും ജിമ്മുകളിലും പ്രവേശിക്കാന്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വ്യത്യസ്ത ദിവസങ്ങളാണ് അനുവദിച്ചത്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ ആരും തയ്യാറാകുന്നില്ല. സ്ത്രീകളും പുരുഷന്മാരും ഒരുമിച്ചാണ് ഈ സ്ഥലങ്ങളില്‍ എത്തുന്നത്. കൂടാതെ ഹിജാബ് ധരിക്കാന്‍ സ്ത്രീകള്‍ വിസമ്മതിക്കുകയും ചെയ്തു. അതുകൊണ്ടാണ് ജിമ്മുകളിലും പാര്‍ക്കുകളിലും സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ചത്. ഈ സ്ഥലങ്ങള്‍ ഇനി മുതല്‍ ഇടയ്ക്കിടെ പരിശോധിക്കുമെന്നും' താലിബാന്‍ വക്താവ് മുഹമ്മദ് അകെഫ് മൊഹാജര്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ആദ്യമായിട്ടല്ല താലിബാന്‍ സ്ത്രീവിരുദ്ധ നയങ്ങള്‍ സ്വീകരിക്കുന്നത്. കഴിഞ്ഞ മാസം ബുർഖ ധരിക്കാത്തതിന് പ്രവേശനം നിഷേധിച്ചതിനെത്തുടർന്ന് സർവകലാശാലയ്ക്ക് മുന്നിൽ പ്രതിഷേധിച്ച വിദ്യാർത്ഥിനികളെ ചട്ടവാറുകൊണ്ട് അടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. കൂടാതെ, വിദ്യാര്‍ത്ഥിനികളുടെ യൂണിഫോമിന്‍റെ കാര്യത്തില്‍ ഇതുവരെ തീരുമാനമായില്ലെന്ന് പറഞ്ഞ് ആറാം ക്ലാസ് മുതലുള്ള പെൺകുട്ടികളെ സ്‌കൂളിൽ പോകുന്നതിൽ നിന്നും താലിബാന്‍ വിലക്കിയിരിക്കുകയാണ്. പൊതുസ്ഥലങ്ങളില്‍ മുഖം മറക്കാതെ ഇറങ്ങുന്ന സ്ത്രീകള്‍ക്കെതിരെ നടപടി സ്വീകരിക്കും. വനിതാ മാധ്യമ പ്രവര്‍ത്തകര്‍ വാര്‍ത്ത വായിക്കുമ്പോള്‍ മുഖം മറയ്ക്കണം, പുരുഷന്‍മാരില്ലാതെ സ്ത്രീകളെ യാത്ര ചെയ്യാനോ വിമാനത്തില്‍ കയറനോ അനുവദിക്കില്ല, സ്ത്രീകള്‍ അഭിനയിക്കുന്ന സീരിയലിന് വിലക്ക് ഏര്‍പ്പെടുത്തുക, സ്ത്രീകള്‍ക്ക് ലൈസന്‍സ് നിരോധിക്കുക തുടങ്ങി നിരവധി സ്ത്രീ വിരുദ്ധ ഉത്തരവുകളാണ് താലിബാന്‍ അധികാരത്തില്‍ എത്തിയതിന് പിന്നാലെ നടപ്പാക്കിയിരിക്കുന്നത്.