ഡല്‍ഹി: ട്വിറ്ററിനും മെറ്റയ്ക്കും പിന്നാലെ ആമസോണിലും കൂട്ടപ്പിരിച്ചുവിടല്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്. ആമസോണ്‍ 10,000 ജീവനക്കാരെ പിരിച്ചുവിടുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കമ്പനിയുടെ റീട്ടെയ്ൽ, ഹ്യൂമന്റിസോഴ്സ് വിഭാഗങ്ങളിലാണ് ജീവനക്കാരെ ഒഴിവാക്കുക. കമ്പനിയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ കൂട്ടപിരിച്ചുവിടലാണിതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ കുറെ മാസങ്ങളായി ആമസോണ്‍ നഷ്ടത്തിലാണെന്നും അതിനാലാണ് ജീവനക്കാരെ പിരിച്ചുവിടാന്‍ കമ്പനി തീരുമാനിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഈ ആഴ്ച്ച തന്നെ ജീവനക്കാരെ പിരിച്ചുവിടുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ ആരംഭിക്കും. 10,000 ജീവനക്കാരെ പിരിച്ചുവിടാന്‍ കമ്പനി തീരുമാനിച്ചിട്ടുണ്ടെങ്കിലും ഇത് ആഗോള തലത്തില്‍ 16 ലക്ഷത്തോളം വരുന്ന കമ്പനിയുടെ ആകെ തൊഴിലാളികളില്‍ ഒരു ശതമാനത്തില്‍ താഴെ മാത്രമാണ്. അലക്സ ഉൾപ്പെടെയുള്ള ആമസോണിന്റെ ഡിവൈസ് ഓർഗനൈസേഷൻ വിഭാഗത്തിലെ ജീവനക്കാരെയും റീട്ടെയിൽ ഡിവിഷൻ, എച്ച്ആർ വിഭാഗം ജീവനക്കാരേയും പിരിച്ചുവിട്ടേക്കുമെന്നാണ് സൂചന. കഴിഞ്ഞ വര്ഷം ഡിസംബര്‍ 31വരെയുള്ള കണക്ക് നോക്കുകയാണെങ്കില്‍ 1,608,000 മുഴുവന്‍ സമയ -പാര്‍ട്ട് ടൈം ജീവനക്കാരാണ് ആമസോണില്‍ ജോലി ചെയ്യുന്നത്.