തിരുവനന്തപുരം: കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍റെ പ്രസ്താവന അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സുധാകരന്‍റെ പ്രസ്താവന ലാഘവത്തോടെ കാണില്ലെന്നും പാര്‍ട്ടി പരിശോധിക്കുമെന്നും വി ഡി സതീശന്‍ പറഞ്ഞു. വിവാദ പരാമര്‍ശം നാക്ക് പിഴയാണെന്നാണ് കെ സുധാകരന്‍ നല്‍കിയ വിശദീകരണം. പ്രധാനപ്പെട്ട നേതാക്കൾ കെപിസിസി പ്രസിഡന്റുമായി ആര്‍ എസ് എസ് -നെഹ്‌റു വിവാദ പരാമര്‍ശത്തില്‍ ആശയവിനിമയം നടത്തിയിട്ടുണ്ട്. പരാമര്‍ശത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് പരസ്യമായി രംഗത്തെത്തിയ മുസ്ലിം ലീഗുമായി ഈ വിഷയം സംസാരിക്കും.മതേതര നിലപാടില്‍ വെള്ളം ചേര്‍ക്കുന്ന രീതി കോണ്‍ഗ്രസിനില്ല. കെ പി സി സി പ്രസിഡന്‍റിന്റെ ഭാഗത്തുനിന്നും ഒന്നിലധികം തവണ ഇത്തരം പരാമര്‍ശങ്ങളുണ്ടാകുന്നതായി പരാതി ലഭിച്ചിട്ടുണ്ട്. അതിനാല്‍ ഈ വിഷയം പാര്‍ട്ടി ഗൌരവമായി എടുക്കുമെന്നും വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, ജവഹർലാൽ നെഹ്റു വർഗീയ ഫാഷിസ്റ്റുകളോട് സന്ധി ചെയ്തുവെന്ന പരാമർശം വാക്കുപിഴയാണെന്ന് കെ സുധാകരന്‍ ഇന്നലെ പറഞ്ഞിരുന്നു. മനസില്‍ പോലും ഉദ്ദേശിക്കാത്ത തലങ്ങളിലാണ് തന്‍റെ പരാമര്‍ശം എത്തിയത്. കോണ്‍ഗ്രസിനെയും യു ഡി എഫിനെയും തന്നെയും സ്നേഹിക്കുന്നവര്‍ക്ക് ഈ പ്രസ്താവന വേദനയുണ്ടാക്കിയെന്നറിയുമ്പോള്‍ അതീവ ഖേദമുണ്ടെന്നും സുധാകരന്‍ പറഞ്ഞു. ഏതെങ്കിലും പഴയ കാല ഓര്‍മപ്പെടുത്തലുകളെ തന്റെ രാഷ്ട്രീയമായി കാണരുത്. ഗാന്ധിയെ വധിച്ച പ്രത്യയശാസ്ത്രത്തോട് മരണം വരെയും പോരാടുമെന്നും അദ്ദേഹം പുറത്തിറക്കിയ പ്രസ്താവനയിലൂടെ വ്യക്തമാക്കി. അതേസമയം, കെ പി സി സി പ്രസിഡന്‍റിന്‍റെ പരാമര്‍ശം മുസ്ലിം ലീഗില്‍ കടുത്ത അത്യപ്തിക്ക് വഴിയൊരുക്കിയിട്ടുണ്ടെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.