മുംബൈ : സാമ്പത്തിക തട്ടിപ്പ് കേസില്‍ നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിന് ഡല്‍ഹി കോടതി ജാമ്യം അനുവദിച്ചു. 50,000 രൂപയുടെ വ്യക്തിഗത ബോണ്ടിലും തുല്യ തുകയ്ക്കുള്ള ആള്‍ ജാമ്യത്തിലുമാണ് പട്യാല ഹൗസ് കോടതിയിലെ പ്രത്യേക ജഡ്ജി ശൈലേന്ദ്ര മാലിക് ജാമ്യം അനുവദിച്ചത്. അന്വേഷണം പൂര്‍ത്തിയാവുകയും കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്ത കേസില്‍ കസ്റ്റഡിയില്‍ എടുക്കേണ്ട ആവശ്യമില്ലെന്ന് കാണിച്ച് ജാക്വിലിന്‍ ഫെര്‍ണാണ്ടസാണ് കോടതിയെ സമീപിച്ചത്. ഹര്‍ജി പരിഗണിച്ച കോടതി ജാക്വിലിന്‍ ഫെര്‍ണാണ്ടസിന് ജാമ്യം അനുവദിക്കുകയായിരുന്നു.
അതേസമയം, ജാക്വിലിന്‍ ഫെര്‍ണാണ്ടസിന് ജാമ്യം നല്‍കരുതെന്നാണ് ഇ ഡി കോടതിയെ അറിയിച്ചത്. നടിയുടെ കയ്യില്‍ പണമുള്ളതിനാല്‍ ജാമ്യം നല്‍കിയാല്‍ ജാക്വിലിന്‍ ഫെര്‍ണാണ്ടസ് രാജ്യം വിടുമെന്നാണ് ഇ ഡി കോടതിയില്‍ വാദിച്ചത്. ജാക്വിലിന്‍ ഫെര്‍ണാണ്ടസ് എപ്പോഴും അന്വേഷണ ഏജൻസികളുമായി സഹകരിക്കുകയും നാളിതുവരെ നൽകിയ എല്ലാ സമൻസുകളിലും ഹാജരാവുകയും ചെയ്തിട്ടുണ്ട്. എല്ലാ വിവരങ്ങളും ജാക്വിലിൻ ഇഡിക്ക് കൈമാറിട്ടുണ്ട്. അവർ വഞ്ചിക്കപ്പെട്ടു. ഇത് തെറ്റായ കേസാണെന്ന് ജാക്വിലിന്‍ ഫെര്‍ണാണ്ടസിന്റെ അഭിഭാഷകന്‍ മാധ്യമങ്ങളോട് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സുകേഷ് ചന്ദ്രശേഖർ മുഖ്യപ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസിലാണ് ആരോപണ വിധേയയായ ജാക്വിലിൻ അന്വേഷണം നേരിടുന്നത്. നടിക്ക് കേസുമായി യാതൊരുവിധത്തിലുള്ള ബന്ധവുമില്ലെന്ന് സുകേഷ് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന വ്യവസായിയുടെ ഭാര്യയില്‍ നിന്ന് 200 കോടി രൂപ തട്ടിയെടുത്തുവെന്നാരോപിച്ചാണ് സുകേഷ് ചന്ദ്രശേഖറിനെതിരെ കേസ് എടുത്തത്. തുടര്‍ന്ന് ഈ കേസില്‍ ജാക്വിലിൻ ഫെർണാണ്ടസിനെയും ഇ ഡി പ്രതി ചേര്‍ക്കുകയായിരുന്നു. ഇരുവരും തമ്മില്‍ സാമ്പത്തിക ഇടപാടുണ്ടായിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. ഓഗസ്റ്റ് 17നാണ് കേസിൽ ജാക്വിലിനെയും പ്രതിയാക്കി അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചത്.