കൊൽക്കത്ത: ആരോഗ്യപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ജാമ്യം നേടിയ നരോദാ പാട്യ കൂട്ടക്കൊലക്കേസിലെ പ്രതി ഗുജറാത്ത് തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായ മകൾക്കായി സജീവമായി പ്രചാരണം നടത്തുകയാണെന്ന് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര. ഇയാളുടെ ജാമ്യം റദ്ദാക്കാനായി നരോദാ പാട്യയിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ ഉടൻതന്നെ ഹൈക്കോടതിയെ സമീപിക്കണമെന്നും മഹുവ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അവരുടെ പ്രതികരണം.
'ഗുജറാത്ത് കലാപത്തിനിടെ നടന്ന ഏറ്റവും വലിയ കൂട്ടക്കൊലയാണ് നരോദ പാട്യയിലേത്. അന്ന് കേസിൽ ശിക്ഷിക്കപ്പെട്ടയാളാണ് മനോജ് കുക്രാനി. 2016 സെപ്റ്റംബറിൽ താൻ പൂർണ്ണമായും കിടപ്പിലാണ് എന്ന് ചൂണ്ടിക്കാട്ടി ഇയാൾ ജാമ്യത്തിന് അപേക്ഷിക്കുകയും കോടതി ജാമ്യമനുവദിക്കുകയും ചെയ്തു. അയാൾ ഇന്ന് നരോദയിലെ ബിജെപി സ്ഥാനാർത്ഥിയായ മകൾ പായലിനുവേണ്ടി പ്രചാരണം നടത്തുകയാണ്. ജാമ്യം റദ്ദാക്കാൻ ഇരകളുടെ ബന്ധുക്കൾ എത്രയും വേഗം ഹൈക്കോടതിയെ സമീപിക്കേണ്ടതുണ്ട്'-മഹുവ മൊയ്ത്ര ട്വിറ്ററിൽ കുറിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സ്ത്രീകളും കുട്ടികളുമടക്കം 97 പേർ കൊല്ലപ്പെട്ട നരോദ പാട്യ കൂട്ടക്കൊലക്കേസിലെ 16 പ്രതികളിൽ ഒരാളാണ് മനോജ് കുക്രാനി. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട കുക്രാനി ആരോഗ്യപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജാമ്യം നേടിയത്. മനോജിന്റെ മകളായ പായൽ കുക്രാനി ഗുജറാത്തിലെ ബിജെപി സ്ഥാനാർത്ഥികളിൽ ഏറ്റവും പ്രായംകുറഞ്ഞയാളാണ്. 1990 മുതൽ ബിജെപി തുടർച്ചയായി വിജയിക്കുന്ന സീറ്റാണ് നരോദ.