ഡല്‍ഹി: രാജ്യത്ത് നോട്ട് നിരോധനം ഏര്‍പ്പെടുത്തിയത് വലിയ കൂടിയാലോചനകള്‍ക്ക് ശേഷമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. നോട്ട് നിരോധിക്കുന്നതിന് മുന്‍പുതന്നെ അതിനുവേണ്ടിയുള്ള തയാറെടുപ്പുകള്‍ നടത്തിയിരുന്നുവെന്നും 500, 1000 രൂപ നോട്ടുകളുടെ അതിവ്യാപനമാണ് നോട്ട് നിരോധനത്തിന് കാരണമായതെന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. നോട്ട് നിരോധനം ചോദ്യം ചെയ്തുകൊണ്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജികള്‍ക്കുള്ള മറുപടി സത്യവാങ്ങ്മൂലത്തിലാണ് സര്‍ക്കാര്‍ നോട്ടുനിരോധനത്തിനുള്ള കാരണങ്ങള്‍ നിരത്തിയത്.
വിശാലമായ പദ്ധതിയുടെ അടിസ്ഥാനത്തിലാണ് നിരോധനം നടപ്പാക്കിയത്.അതിന് റിസര്‍വ് ബാങ്കിന്റെ പ്രത്യേക ശുപാര്‍ശയുണ്ടായിരുന്നു. കള്ളപ്പണം തടയല്‍, ഭീകരര്‍ക്കുള്ള ധനസഹായം തടയല്‍, നികുതിവെട്ടിപ്പ് തടയല്‍ തുടങ്ങിയവയെല്ലാം നോട്ട് നിരോധനത്തിന്റെ ലക്ഷ്യങ്ങളായിരുന്നു. ധന ഇടപാടുകള്‍ ഡിജിറ്റലൈസ് ചെയ്യുക, അനൌദ്യോഗിക മേഖലയിലെയും ഔദ്യോഗിക മേഖലയിലെയും തൊഴിലാളികള്‍ തമ്മിലുള്ള അനുപാതത്തിന്റെ അന്തരം കുറയ്ക്കുക എന്നതും ലക്ഷ്യങ്ങളില്‍ ഒന്നായിരുന്നുവെന്ന് സത്യവാങ്ങ്മൂലത്തില്‍ പറയുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് ജസ്റ്റിസ് അബ്ദുള്‍ നസീര്‍ അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്. കേന്ദ്രത്തിൻ്റെ ആവശ്യം പരിഗണിച്ച് കേസ് നവംബർ 24 -ലേക്ക് മാറ്റി. നോട്ട് നിരോധനം നടപ്പാക്കി 6 വര്‍ഷത്തിനു ശേഷമാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ അതിന്മേല്‍ സത്യവാങ്ങ്മൂലം സമര്‍പ്പിക്കുന്നത്. സത്യവാങ്ങ്മൂലം സമര്‍പ്പിക്കാന്‍ തയാറാകാത്ത സര്‍ക്കാര്‍ നടപടിയെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.