തിരുവനന്തപുരം: സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിക്കൽ കേസ് ക്രൈംബ്രാഞ്ചിൽ നിന്നും പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി. എസ് പി, പി.പി. സദാനന്ദൻ ആണ് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ തലവൻ. പ്രാഥമിക ഘട്ടത്തില്‍ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥരെ കൂടി ഉള്‍പ്പെടുത്തിയാകും പ്രത്യേക അന്വേഷണ സംഘം. ആശ്രമം കത്തിച്ചെന്ന് സംശയിക്കുന്ന പ്രകാശിന്റെ മരണവും അന്വേഷിക്കും. ആശ്രമം കത്തിച്ച സംഭവത്തിൽ തന്റെ സഹോദരന് പങ്കുണ്ടെന്ന യുവാവിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ അന്വേഷണം ആരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച സംഭവം നടന്ന് നാലര വർഷം പിന്നിടുമ്പോൾ ആണ് കേസിൽ വഴിത്തിരിവ് ഉണ്ടായിരിക്കുന്നതെന്ന് ശ്രദ്ധേയമാണ്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
2018 ഒക്ടോബര്‍ 27-നാണ് തിരുവനന്തപുരം കുണ്ടമണ്‍കടവിലുളള സന്ദീപാനന്ദഗിരിയുടെ ആശ്രമം തീപ്പിടിച്ച നിലയില്‍ കണ്ടെത്തുന്നത്. ആശ്രമത്തിന് തീയിട്ടതിനുശേഷം അക്രമികള്‍ ആദരാഞ്ജലികള്‍ എന്നെഴുതിയ റീത്തും സ്ഥലത്ത് വെച്ചിരുന്നു. ആശ്രമത്തിലുണ്ടായ തീപ്പിടുത്തത്തില്‍ രണ്ട് കാറുകള്‍ കത്തിനശിച്ചു. ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെ അനുകൂലിക്കുന്ന നിലപാടായിരുന്നു സന്ദീപാനന്ദഗിരി എടുത്തത്. ഇതോടെ സംഘപരിവാര്‍ സംഘടനകളില്‍നിന്ന് അദ്ദേഹത്തിന് ഭീഷണിയുണ്ടായിരുന്നു. സംഭവം വലിയ രാഷ്ട്രീയ വിവാദമായതോടെ മുഖ്യമന്ത്രി പിണറായി വിജയനടക്കമുളള നേതാക്കള്‍ സ്ഥലം സന്ദര്‍ശിക്കുകയും പ്രതികളെ ഉടന്‍ പിടികൂടുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ആദ്യം സിറ്റി പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസില്‍ നാലുവര്‍ഷമായിട്ടും പുരോഗമനമുണ്ടായിരുന്നില്ല. കേസ് അവസാനിക്കുമെന്ന ഘട്ടത്തിലെത്തിനില്‍ക്കുമ്പോഴാണ് യുവാവിന്റെ നിര്‍ണായക വെളിപ്പെടുത്തലുണ്ടായത്.