ഇന്ത്യയിലെ ആദ്യ സ്വകാര്യ റോക്കറ്റായ 'വിക്രം-എസ് 3' വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നായിരുന്നു വിക്ഷേപണം. ഹൈദരാബാദ് ആസ്ഥാനമായുള്ള ബഹിരാകാശ സ്റ്റാർട്ടപ്പ് കമ്പനിയായ 'സ്‌കൈറൂട്ട് എയ്‌റോസ്‌പേസ്' ആണ് റോക്കറ്റ് വികസിപ്പിച്ചത്. ഇതോടെ ബഹിരാകാശത്തേക്ക് റോക്കറ്റ് വക്ഷേപിക്കുന്ന രാജ്യത്തെ ആദ്യ സ്വകാര്യകമ്പനിയായി സ്‌കൈ റൂട്ട് മാറി.
ഇന്ത്യയിലെ ബഹിരാകാശ പദ്ധതിയുടെ സ്ഥാപകനും ശാസ്ത്രജ്ഞനുമായ വിക്രം സാരാഭായിയോടുള്ള ആദര സൂചകമായാണ് വിക്ഷേപണ വാഹനത്തിന് 'വിക്രം' എന്ന് പേരിട്ടിരിക്കുന്നത്. 2020ല്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യയുടെ സ്‌പേസ് ഇന്‍ഡസ്ട്രി സ്വകാര്യ മേഖലക്കായി തുറന്നുകൊടുത്തിരുന്നു. ആറ് മീറ്റര്‍ ഉയരവും 545 കിലോ ഭാരവുമുള്ള കുഞ്ഞന്‍ റോക്കറ്റാണ് വിക്രം എസ്. ഖര ഇന്ധനം ഉപയോഗിക്കുന്ന 'കലാം 80 എന്‍ജിന്‍' ഘടിപ്പിച്ച റോക്കറ്റ് ഭൂമിയില്‍ നിന്ന് 120 കിലോമീറ്റര്‍ ഉയരത്തിലെത്തിയാണ് ഉപഗ്രഹങ്ങളെ വിക്ഷേപിക്കുക.
ചെന്നൈ ആസ്ഥാനമായുള്ള എയ്‌റോസ്‌പേസ് സ്റ്റാർട്ടപ്പായ സ്‌പേസ്‌കിഡ്‌സിന്റെ നേതൃത്വത്തിൽ ഇന്ത്യ, യുഎസ്, സിംഗപ്പൂർ, ഇന്തൊനീഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ വികസിപ്പിച്ച ഫൺ-സാറ്റ് ഉൾപ്പെടെയുള്ള 3 ഉപഗ്രഹങ്ങളുമായാണ് വിക്രം-എസ് 3 യാത്ര തിരിച്ചത്. നാലുവര്‍ഷം മുന്‍പാണ് സ്‌കൈറൂട്ട് സ്ഥാപിതമായത്. കൂടുതൽ കരുത്തോടെ വിക്രം വൺ അടുത്ത വർഷത്തോടെ എത്തിക്കാനാണ് കമ്പനിയുടെ പദ്ധതി.