കൊച്ചി: പണം കൊടുത്ത് സിനിമ കാണുമ്പോള്‍ ആളുകള്‍ അഭിപ്രായം പറയുന്നത് സ്വാഭാവികമാണെന്ന് നടനും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍. സിനിമാ നിരൂപണവുമായി ബന്ധപ്പെട്ട് സംവിധായിക അഞ്ജലി മേനോന്‍ പറഞ്ഞകാര്യങ്ങള്‍ അടുത്തിടെ സാമൂഹിക മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയ്ക്ക് വഴിവെച്ചിരുന്നു. ഇതിനുപിന്നാലെയാണ് വിനീത് ശ്രീനിവാസന്‍ തന്‍റെ അഭിപ്രായം തുറന്നുപറഞ്ഞത്. തന്‍റെ സിനിമകളെ ആളുകള്‍ ചോദ്യം ചെയ്യുകയും മോശം അഭിപ്രായങ്ങള്‍ പറയുകയും ചെയ്യുമ്പോള്‍ ആദ്യമൊക്കെ വിഷമം തോന്നിയിരുന്നെങ്കിലും പിന്നീട് തനിക്ക് അത് വളരെ ഗുണകരമായി. ഓരോരുത്തര്‍ക്കും സിനിമയെപ്പറ്റി വളരെ വ്യത്യസ്തമായ കാഴ്ച്ചപ്പാടാണുണ്ടാവുക. സിനിമയില്‍ സംഭവിക്കുന്ന തെറ്റുകള്‍ ചൂണ്ടിക്കാണിക്കാന്‍ പ്രേക്ഷകന് സാധിക്കുമെന്നും വിനീത് ശ്രീനിവാസന്‍ കൂട്ടിച്ചേര്‍ത്തു. മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സിന്റെ സക്സസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നവംബര്‍ 11 -നാണ് മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ് റിലീസ് ചെയ്തത്. ഡോക്ടര്‍ അജിത് ജോയാണ് ചിത്രം നിര്‍മിച്ചത്. ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് നിര്‍മാണം. ഡാർക്ക് കോമഡി, ഡ്രാമ, ത്രില്ലർ വിഭാഗങ്ങളിലെല്ലാം ഉൾപ്പെടുത്താവുന്ന ചിത്രമാണ് 'മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സ്' എന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്. വിനീത് ശ്രീനിവാസനെ കൂടാതെ സുരാജ് വെഞ്ഞാറമൂട്, സുധി കോപ്പ, തൻവി റാം, ജഗദീഷ്, മണികണ്ഠൻ പട്ടാമ്പി, ബിജു സോപാനം, ജോർജ് കോര, ആർഷ ചാന്ദിനി ബൈജു, നോബിൾ ബാബു തോമസ്, അൽത്താഫ് സലിം, റിയ സൈറ, രഞ്ജിത്ത് ബാലകൃഷ്ണൻ എന്നിവരാണ് സിനിമയില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.