വാഷിംഗ്‌ടണ്‍: ട്വിറ്ററിലെ ജീവനക്കാരുടെ കൂട്ടരാജിയില്‍ പ്രതികരിച്ച് ഇലോണ്‍ മസ്ക്. മികച്ച ആളുകള്‍ ജോലിയില്‍ തുടരും. കമ്പനിയുടെ പുതിയ നയം അനുസരിച്ച് ജോലി ചെയ്യാന്‍ സാധിക്കാത്തവരാണ് രാജിവെച്ചുപോകുന്നതെന്നും അതിനാല്‍ ജീവനക്കാര്‍ രാജിവെച്ച് പോകുന്നതില്‍ തനിക്ക് ആശങ്കയില്ലെന്നും ഇലോണ്‍ മസ്ക് പറഞ്ഞു. സമയം നോക്കാതെ ജോലി ചെയ്യാന്‍ താത്പര്യമുള്ളവര്‍ക്ക് കമ്പനിയില്‍ തുടരാമെന്നും അല്ലാത്തവര്‍ രാജിവെച്ച് പോകണമെന്നും ഇലോണ്‍ മസ്ക് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെ 100 -ലധികം പേരാണ് ട്വിറ്ററില്‍ നിന്നും രാജിവെച്ചത്. ഇതോടെ കമ്പനിയുടെ ഓഫിസുകൾ പലതും താൽക്കാലികമായി അടച്ചുപൂട്ടിയെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇലോണ്‍ മസ്ക് ട്വിറ്റര്‍ ഏറ്റെടുത്തതിനുപിന്നാലെ ചെലവ് ചുരുക്കൽ നടപടികളുടെ ഭാഗമായി 3000ഓളം ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഇതിനുപിന്നാലെ കമ്പനിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരായ യോയെൽ റോത്ത്, =റോബിൻ വീലർ എന്നിവർ രാജിവെച്ചു. തുടർന്ന് ട്വിറ്ററിന്റെ ചീഫ് സെക്യൂരിറ്റി ഓഫിസറായ ലിയ കിസ്നറും രാജിവച്ചു. ചീഫ് പ്രൈവസി ഓഫിസര്‍ ഡാമിയൻ കിയേരൻ ചീഫ് കംപ്ലയൻസ് ഓഫിസർ മരിയാനെ ഫൊഗാർട്ടി എന്നിവരും രാജിവച്ചതായി റിപ്പോർട്ടുകളുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഒക്ടോബര്‍ 27 നാണ് മസ്ക് ട്വിറ്റര്‍ ഏറ്റെടുത്തത്. 3.67 ലക്ഷം കോടി രൂപക്കാണ് കരാര്‍ ഒപ്പിട്ടത്. ട്വിറ്റര്‍ ഏറ്റെടുത്തതിനുപിന്നാലെ സിഇഒ പരാഗ് അഗര്‍വാളിനെയും സിഎഫ്ഒ നെഡ് സെഗാലിനെയും പോളിസി മേധാവി വിജയ ഗഡ്ഡെയേയും ഇലോണ്‍ മസ്ക് പുറത്താക്കിയിരുന്നു. ഇതിനു പിന്നാലെ ബ്ലൂ ടിക്ക് ലഭിക്കാൻ ഉപയോക്താക്കൾ മാസം എട്ടു ഡോളർ നൽകണമെന്നും മസ്ക് അറിയിച്ചു. വർക് ഫ്രം ഹോമും മസ്ക് അവസാനിപ്പിച്ചിരുന്നു. ഇലോണ്‍ മസ്ക് കമ്പനി ഏറ്റെടുത്തതോടെ ഇതുവരെ ഓഹരിവിപണിയുടെ ഭാഗമായിരുന്ന ട്വിറ്റര്‍ സ്വകാര്യകമ്പനിയായി മാറി.