ഒളിമ്പിക്സിനേക്കാൾ വലിയ കായിക മാമാങ്കമാണ് ഫുട്ബോൾ ലോകകപ്പ്. ഇത്തവണത്തെ കായിക വിസ്മയം കാണാൻ ഒരു ദശലക്ഷത്തിലധികം ആളുകൾ എത്തുമെന്നാണ് ഫിഫയുടേയും ഖത്തറിന്‍റെയും പ്രതീക്ഷ. അഞ്ച് ബില്യണിലധികം ആളുകൾ ടെലിവിഷനിലൂടെയും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലൂടെയും കളി കാണും. ടിക്കറ്റ് വില്‍പ്പന മുതൽ കോർപ്പറേറ്റ് സ്പോൺസർഷിപ്പ്, സമ്മാനത്തുക, ടൂറിസം തുടങ്ങി വ്യാപാരം അടക്കമുള്ള മേഖലകളില്‍ വന്‍ സാമ്പത്തിക വിനിമയമാണ് നടക്കുക.
അപ്പോള്‍, ആതിഥേയ രാജ്യമെന്ന നിലയില്‍ ഈ ലോകകപ്പ് ഖത്തറിന് വന്‍ സാമ്പത്തിക നേട്ടം ഉണ്ടാക്കില്ലേ? എന്നൊരു ചോദ്യമുണ്ട്. ഏറ്റവും ചുരുക്കിപ്പറഞ്ഞാല്‍ 'ഇല്ല' എന്നതാണ് ഉത്തരം. ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന മിക്ക രാജ്യങ്ങളും കോടിക്കണക്കിന് ഡോളര്‍ ചിലവഴിച്ചാണ് അടിസ്ഥാന സൌകര്യങ്ങള്‍ വികസിപ്പിക്കുന്നത്. സ്റ്റേഡിയങ്ങള്‍, ഹോട്ടലുകള്‍, താമസ സ്ഥലങ്ങള്‍ തുടങ്ങി വിനോദ കേന്ദ്രങ്ങള്‍വരെ പുതിയതായി നിര്‍മ്മിക്കേണ്ടിവരും. അതില്‍ മിക്കവയും പിന്നീട് ഉപയോഗശൂന്യമാവുകയും ചെയ്യും.
ടിക്കറ്റ് തുകയും ടെലിവിഷന്‍ സംപ്രേക്ഷണാവകാശം നല്‍കിയ തുകയും പൂര്‍ണ്ണമായും ഫിഫക്കുള്ളതാണ്. അതില്‍നിന്നും ലോകകപ്പ് നടത്തിപ്പിനായി കേവലം 1.7 ബില്യൺ ഡോളർ മാത്രമാണ് ഫിഫ ഖത്തറിനു നല്‍കുക. എന്നാൽ, അടിസ്ഥാന സൗകര്യ വികസനത്തിനുമാത്രം ഖത്തര്‍ 200 ബില്യൺ ഡോളറാണ് മുടക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
യഥാര്‍ത്ഥത്തില്‍ ഈ ലോകകപ്പുകൊണ്ട് രാജ്യത്തിനോ അവിടുത്തെ സാധാരണ ജനങ്ങള്‍ക്കോ പെട്ടെന്നൊരു നേട്ടം ഉണ്ടാവില്ല. എന്നാല്‍ വേൾഡ് ഇക്കണോമിക് ഫോറം റിപ്പോർട്ടു പ്രകാരം ഹോട്ടലുകള്‍, ഷോപ്പിംഗ് മാളുകള്‍ തുടങ്ങി ഇടത്തരം വ്യാപാര സ്ഥാപനങ്ങള്‍ നേട്ടം കൊയ്യും. ഭക്ഷണത്തിനടക്കം വില ഉയര്‍ന്നു കഴിഞ്ഞു. എന്നാല്‍ അതിന്‍റെ ഗുണം സാധാരണ തൊഴിലാളികള്‍ക്ക് ലഭിക്കില്ല. നിലവിലെ ശമ്പളത്തിന് അവര്‍ കൂടുതല്‍ നേരം ജോലി ചെയ്യാന്‍ നിര്‍ബന്ധിതരാവുകയും ചെയ്യും. പണമുള്ളവർ പണമുണ്ടാക്കുമെന്ന് ചുരുക്കം.
ലോകകപ്പിന് ആതിഥേയത്വം വഹിച്ചു എന്ന കാരണംകൊണ്ട് സാമ്പത്തികമായി വലിയ നേട്ടമൊന്നും ലഭിക്കില്ലെങ്കിലും അതിനേക്കാള്‍ വലിയ ഗുണങ്ങളാണ് ഖത്തറിനെ കാത്തിരിക്കുന്നത്. ലോകത്തിന്‍റെ എല്ലാ (ക്യാമറ) കണ്ണുകളും ഇനി ഖത്തറിലേക്കാണ്. അന്താരാഷ്ട്ര ബന്ധങ്ങളില്‍, നയങ്ങളില്‍ ഖത്തറിന് ഇനി കൂടുതല്‍ കേള്‍വിക്കാരുണ്ടാവും. നിക്ഷേപകര്‍ കൂടുതലായി ഈ രാജ്യത്തെ അറിയും. വന്‍കിട പദ്ധതികള്‍ വരും. ലോകകപ്പിന്‍റെ അവസാന വിസില്‍ മുഴങ്ങിയാലും പുതിയ റോഡുകളും മറ്റു ഗതാഗത സംവിധാനങ്ങളും വർഷങ്ങളോളം സാമ്പത്തിക നേട്ടങ്ങൾ സമ്മാനിക്കും. അന്താരാഷ്‌ട്ര സഞ്ചാരികളുടെ കുത്തൊഴുക്ക് തുടരും. സാമ്പത്തികരംഗം കൂടുതല്‍ മെച്ചപ്പെടും.
ഒരു ആതിഥേയ രാജ്യത്തെ സംബന്ധിച്ചിടത്തോളം, ലോകകപ്പെന്നാല്‍ പണമുണ്ടാക്കാനുള്ള മാര്‍ഗ്ഗമല്ല. അത് രാജ്യത്തിന്‍റെ അഭിമാനവും ബഹുമാനവും ഉയര്‍ത്തുന്ന ലോകത്തിന്‍റെ എല്ലാ മുക്കിലും മൂലയിലും രാജ്യത്തെ അടയാളപ്പെടുത്തുന്ന മാമാങ്കമാണ്.
ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം ലോകത്തോട് വിളിച്ചു പറയുന്നത് 'വരൂ... നമുക്കൊരുമിച്ചിരിക്കാം... ആഹ്ളാദിക്കാം...'എന്നാണ്.