വാഷിംഗ്‌ടണ്‍ : ആദ്യ ലോകകപ്പ് മത്സരം ട്വിറ്ററില്‍ തന്നെ കാണാമെന്ന വാഗ്ദാനവുമായി ഇലോണ്‍ മസ്ക്. മികച്ച കവറേജും അതത് സമയത്തെ പ്രതികരണവും ട്വിറ്ററിലുണ്ടാകുമെന്നും ഇലോണ്‍ മസ്ക് പറഞ്ഞു. എന്നാല്‍ ഖത്തര്‍ ലോകകപ്പ് എന്ന് എടുത്തുപറയാതെയാണ് ഇലോണ്‍ മസ്ക് ട്വീറ്റ് ചെയ്തിരിക്കുന്നതെന്ന് ശ്രദ്ധേയമാണ്. എന്നാല്‍ ഇത്തരമൊരു ട്വീറ്റ് നടത്തിയ ഇലോണ്‍ മസ്കിനെ പരിഹസിച്ചും അനുകൂലിച്ചും നിരവധിപ്പേരാണ് രംഗത്തെത്തിയിരിക്കുന്നത്.
കൂട്ടത്തോടെ ജീവനക്കാരെ പിരിച്ചുവിട്ടതിനെ തുടര്‍ന്ന് ട്വിറ്ററിന്റെ പല ഓഫീസുകളും അടഞ്ഞു കിടക്കുകയാണ്. ഇത്രയും വലിയ പ്രതിസന്ധിയിലൂടെ കമ്പനി കടന്നുപോകുമ്പോള്‍ എങ്ങനെയാണ് ലോകകപ്പിന്‍റെ മികച്ച കവറേജ് ട്വിറ്ററില്‍ കാണാന്‍ സാധിക്കുകയെന്നാണ് ഒരു വിഭാഗം ആളുകള്‍ ചോദിക്കുന്നത്. എന്നാല്‍ കൃത്യമായ വിവരങ്ങൾ സമയത്തു ലഭ്യമാക്കുന്നതിൽ ഏറെ മുന്നിലാണ് ട്വിറ്ററെന്നും അതിനാല്‍ ലോകകപ്പുമായി ബന്ധപ്പെട്ട വിവരങ്ങളും കൃത്യതയോടെ അറിയാന്‍ സാധിക്കുമെന്നുമാണ് മസ്കിനെ പിന്തുണയ്ക്കുന്നവരുടെ അവകാശവാദം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, ഫുട്ബോള്‍ പ്രേമികളുടെ നാല് വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് നാളെ ഫിഫ ലോകകപ്പ് ആരംഭിക്കും. ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഖത്തര്‍ ഇക്വഡോറിനെ നേരിടും. ഇന്ത്യന്‍ സമയം രാത്രി 9:30 ന് അല്‍ ബയ്ത്ത് സ്‌റ്റേഡിയത്തിലാണ് മത്സരം. ഇന്ത്യയില്‍ നിന്നും ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തേക്കുമെന്നാണ് സൂചന. ഫിഫ പ്രസിഡന്‍റ് ജിയാനി ഇന്‍ഫന്റീനോ ഇന്ന് മാധ്യമങ്ങളെ കാണും. നാളെ വൈകിട്ട് അഞ്ച് മണിക്കാണ് ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിക്കുക. ഇതിഹാസ താരങ്ങളായ മെസിയുടെയും റൊണാള്‍ഡോയുടെയും അവസാന ലോകകപ്പാണിതെന്നും വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്.