തിരുവനന്തപുരം: മുതിര്‍ന്ന സിപിഎം നേതാവും ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനുമായ പി ജയരാജന് ബുള്ളറ്റ് പ്രൂഫ് കാര്‍ വാങ്ങാന്‍ 35 ലക്ഷം രൂപ അനുവദിച്ച് സര്‍ക്കാര്‍. ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനെന്ന നിലയിലാണ് സര്‍ക്കാര്‍ ചെലവില്‍ പി ജയരാജന് വാഹനം വാങ്ങാന്‍ തുക അനുവദിച്ചത്. വാഹനത്തിന് ഉയർന്ന സെക്യൂരിറ്റി സംവിധാനമുണ്ടാകാനും പ്രത്യേകം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മന്ത്രിമാര്‍ക്ക് വാഹനം വാങ്ങിയതിനേക്കാള്‍ ഉയര്‍ന്ന തുകയാണ് പി ജയരാജന് വേണ്ടി അനുവദിച്ചിരിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പി ജയരാജന്റെ ആരോഗ്യനില കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനമെന്നാണ് ഉത്തരവില്‍ പറയുന്നത്. നിലവിൽ ഉപയോഗിക്കുന്ന വാഹനം കാലപ്പഴക്കം മൂലം നിരവധി തവണ അറ്റകുറ്റപ്പണികൾ ചെയ്യേണ്ടി വന്നതായും ഉത്തരവില്‍ പറയുന്നുണ്ട്. വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ചെയർമാനായ ഖാദി ഡയറക്ടർ ബോർഡാണ് വൈസ് ചെയർമാന് പുതിയ വാഹനം വേണമെന്ന ആവശ്യം മുന്‍പോട്ട് വെച്ചത്. ഇതിനുമന്ത്രി സഭാ അംഗീകാരം നല്‍കുകയായിരുന്നു. സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെയാണ് ജയരാജന് 35 ലക്ഷം രൂപയുടെ വാഹനം വാങ്ങാന്‍ സര്‍ക്കാര്‍ അനുവാദം നല്‍കിയിരിക്കുന്നതെന്ന ആക്ഷേപം സാമൂഹിക മാധ്യമങ്ങളില്‍ ഉയര്‍ന്നുവരുന്നുണ്ട്.