കേന്ദ്രസർക്കാറിന്റെ നയങ്ങൾക്കെതിരായ പ്രക്ഷോഭങ്ങളില്‍ യുവജനങ്ങളുടെ പങ്കാളിത്തം പ്രതീക്ഷ നൽകുന്നുണ്ടെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സാമൂഹ്യ മാധ്യമങ്ങൾ മാറ്റിവച്ച് യുവജനങ്ങള്‍ ദേശീയ പതാകയും ഭരണഘടനയും കയ്യിലേന്തി തെരുവിലിറങ്ങുന്നതാണ് കാണുന്നതെന്നും യെച്ചൂരി പറഞ്ഞു.
'ബിജെപിയുടെ ഹിന്ദുത്വ അജണ്ട പാര്‍ശ്വവത്കരിക്കപ്പെട്ട എല്ലാ വിഭാഗത്തിനും എതിരാണന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പൗരത്വ ഭേദഗതി നിയമത്തിനെരായ പോരാട്ടത്തിൽ കേരളം രാജ്യത്തിന് മാതൃകയാണ്. നിയമം നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് കേരളത്തിന്റെ പ്രമേയം പഞ്ചാബും രാജസ്ഥാനും മാതൃകയാക്കി. 13 മുഖ്യമന്ത്രിമാര്‍ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ചു. മോദി-ഷാ കൂട്ടുകെട്ടിന് ആഗ്രഹിക്കുന്ന പോലെ ജനതയെ ഭിന്നിപ്പിച്ച് മുന്നോട്ടുപോകാനാകില്ല. ജനസംഖ്യാ രജിസ്റ്റര്‍ ഏപ്രില്‍ ഒന്ന് മുതല്‍ നടപ്പാക്കാന്‍ പോകുകയാണ്' - യെച്ചൂരി പറഞ്ഞു. സെന്‍സസുമായി സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.