ഹൈദരാബാദ്: ഓപ്പറേഷന്‍ താമര വഴി തെലുങ്കാന രാഷ്ട്ര സമിതി (ടിആർഎസ്) നേതാക്കളെ ബിജെപിയില്‍ ചേര്‍ക്കാന്‍ ശ്രമിച്ചെന്ന കേസില്‍ മുതിര്‍ന്ന ബിജെപി നേതാവും ദേശീയ ജനറൽ സെക്രട്ടറിയുമായ ബി എല്‍ സന്തോഷിനും ബി ഡി ജെ എസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിക്കും ജഗ്ഗുസ്വാമിക്കുമെതിരെ ലുക്കൗട്ട് നോട്ടീസ്. ഓപ്പറേഷന്‍ താമരയുടെ ഭാഗമായി അന്വേഷണ സംഘത്തിന് മുന്‍പില്‍ നവംബര്‍ 21- ന് മുന്‍പ് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് മൂന്നുപേര്‍ക്കും തെലുങ്കാന പൊലീസ് സമന്‍സ് അയച്ചിരുന്നു. എന്നാല്‍ ഇവര്‍ ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നതോടെയാണ് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.
ടിആര്‍എസില്‍ നിന്ന് എംഎല്‍എമാരെ കൂറുമാറ്റാന്‍ 100 കോടി രൂപ വാഗ്ദാനം ചെയ്തുവെന്നാണ് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ ആരോപണം. വീഡിയോ സഹിതം കാണിച്ച് കൊണ്ട് റാവു വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. കേസില്‍ തുഷാര്‍ വെള്ളാപ്പള്ളിക്ക് പങ്കുണ്ടെന്നും കെ ടി രാമറാവൂ പറഞ്ഞിരുന്നു. ഇതിനുപിന്നാലെ കഴിഞ്ഞ ബുധനാഴ്ച്ച തെലങ്കാന പൊലീസ് തുഷാര്‍ വെള്ളാപ്പള്ളിയുടെ വീട്ടില്‍ പരിശോധന നടത്തിയിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
തെലങ്കാനയിലെ ബിജെപിയുടെ ഓപ്പറേഷന്‍ താമരയ്ക്കുവേണ്ടി പ്രവര്‍ത്തിച്ചത് തുഷാര്‍ വെളളാപ്പളളിയാണെന്നും സര്‍ക്കാരിനെ അട്ടിമറിക്കാനായി നൂറുകോടിയാണ് ഇയാള്‍ വാഗ്ദാനം ചെയ്തതെന്നും കെ സി ആര്‍ പറഞ്ഞിരുന്നു. മൂന്നുമണിക്കൂര്‍ ദൈര്‍ഘ്യമുളള ഒളിക്യാമറ ദൃശ്യങ്ങളും തുഷാര്‍ വെളളാപ്പളളി അമിത് ഷായ്‌ക്കൊപ്പമിരിക്കുന്ന ചിത്രവും ചന്ദ്രശേഖര്‍ റാവു വാര്‍ത്താ സമ്മേളനത്തിലൂടെ പുറത്തുവിട്ടിരുന്നു. എന്നാല്‍ ബിജെപി ഈ ആരോപണം തള്ളുകയായിരുന്നു.