കടുത്ത നിയന്ത്രണങ്ങള്‍ക്കിടയിലും ചൈനയില്‍ കൊവിഡ് കേസുകള്‍ ഉയരുന്നു. ചൈനീസ് ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം രാജ്യവ്യാപകമായി 29,157 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇത് കഴിഞ്ഞ ഏപ്രില്‍ മാസം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകള്‍ക്ക് സമാനമാണ്. രാജ്യവ്യാപക പ്രതിഷേധങ്ങളെ മറികടന്ന് 'സീറോ-കോവിഡ്' പോളിസിയുമായി മുന്നോട്ടു പോകുന്നതിനിടെയാണ് ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നത്.
ഏപ്രിൽ 13-ന് ചൈനയിലെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം 29,411 ആയിരുന്നു. തുടര്‍ന്ന് കൊവിഡ് ബാധിതരുള്ള മേഖലകള്‍ ആഴ്ചകളോളം അടച്ചിട്ടാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്. എന്നിട്ടും കേസുകള്‍ കുത്തനെ ഉയരുന്നത് ഭരണകൂടത്തെ ആശങ്കയിലാഴ്ത്തുന്നുണ്ട്. 35 ദശലക്ഷത്തിലധികം ആളുകൾ തിങ്ങിപ്പാര്‍ക്കുന്ന മെഗാ നഗരങ്ങളായ ഗ്വാങ്‌ഷോയിലും ചോങ്‌കിംഗിലുമാണ് ഇപ്പോള്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. അതിലേറെയും ലക്ഷണമില്ലാത്ത കേസുകളാണ്. ബീജിംഗിൽ മാത്രം കഴിഞ്ഞ ദിവസം 1,486 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് സ്കൂളുകൾ അടച്ചുപൂട്ടാനും, നഗരത്തിലേക്കുള്ള പ്രവേശനത്തിന് നിയന്ത്രണമേര്‍പ്പെടുത്താനും പ്രാദേശിക ഭരണകൂടം ഉത്തരവിട്ടു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
തുടര്‍ച്ചയായ അടച്ചിടലില്‍ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ട ഗ്വാങ്‌ഷോ നഗരത്തില്‍ തിങ്കളാഴ്ച മുതല്‍ അഞ്ച് ദിവസത്തേക്ക് ലോക്ക്ഡൗൺ നീട്ടി. തെക്കുപടിഞ്ഞാറൻ നഗരമായ ചെങ്‌ഡുവില്‍ മാസ് ടെസ്റ്റിംഗ് ആരംഭിച്ചു. വീണ്ടും നിയന്ത്രണങ്ങൾ ശക്തമാക്കുന്നത് സാമ്പത്തിക രംഗം മെച്ചപ്പെടുത്താനുള്ള ചൈനയുടെ ചൈനയുടെ ശ്രമങ്ങള്‍ക്ക് തടയിടും. നിയന്ത്രണങ്ങൾ ലഘൂകരിക്കാനും റിയല്‍ എസ്റ്റേറ്റ് മേഖലയെ പുനരുജ്ജീവിപ്പിക്കാനുമുള്ള പ്രത്യേക പദ്ധതികളുടെ പ്രഖ്യാപനത്തിന് ശേഷമാണ് കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്നത് എന്നതും ശ്രദ്ധേയമാണ്.