കോഴിക്കോട്: പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി കോണ്‍ഗ്രസ് എം പി ശശി തരൂര്‍. കോണ്‍ഗ്രസ് എംപി എന്ന നിലയിലാണ് തന്റെ പ്രവര്‍ത്തനമെന്നും ഒരു വിഭാഗീയ പ്രവര്‍ത്തനവും നടത്തുന്നില്ലെന്നും തരൂര്‍ പറഞ്ഞു. 'വിഭാഗീയ പ്രവര്‍ത്തനമാണ് ഞങ്ങള്‍ ചെയ്യുന്നതെന്ന് പറയുമ്പോള്‍ വിഷമമുണ്ട്. എന്താണ് വിഭാഗീയ പ്രവര്‍ത്തനം എന്ന് അറിയണം. എന്താണ് തെറ്റ് ചെയ്തതെന്നും അറിയണം' - അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന രാഷ്ട്രീയത്തില്‍ ചുവടുറപ്പിക്കുന്നതിന്‍റെ ഭാഗമായി ശശി തരൂര്‍ നടത്തുന്ന നീക്കങ്ങളെ സമാന്തര പ്രവര്‍ത്തനമായി വ്യാഖ്യാനിക്കുന്ന വി ഡി സതീശന്‍, വിഭാഗീയതയെ നേരിടാനുള്ള കരുത്ത് നിലവില്‍ കോണ്‍ഗ്രസിനില്ലെന്നും ആര് നടത്തിയാലും അത് അനുവദിക്കില്ലെന്നും പറഞ്ഞിരുന്നു.
'എനിക്ക് വിവാദമുണ്ടാക്കേണ്ട ആവശ്യമില്ല. കേരളത്തില്‍ എവിടെ പോയി പ്രസംഗിക്കാനും ബുദ്ധിമുട്ടില്ല. രണ്ട് കോണ്‍ഗ്രസ് എംപിമാര്‍ കോണ്‍ഗ്രസിന്റെയും മറ്റും വേദികളില്‍ സംസാരിക്കുമ്പോള്‍ ആര്‍ക്കാണ് വിഷമമെന്നും എന്താണ് വിഷമമെന്നും മനസിലാകുന്നില്ല' എന്നും തരൂര്‍ പറഞ്ഞു. പതിനാലാമത്തെ വര്‍ഷമാണ് രാഷ്ട്രീയത്തില്‍. ഞാന്‍ ആരെയും ആക്ഷേപിച്ചിട്ടില്ല, ആരോടും എതിര്‍പ്പുമില്ല, ആരെയും ഭയവുമില്ല. തനിക്ക് ഒരു പരാതിയുമില്ല. ആരെങ്കിലും തന്നെ ഭയക്കുന്നുണ്ടോ എന്ന ചോദ്യത്തിന് അത് അവരോട് തന്നെ ചോദിക്കണമെന്നായിരുന്നു തരൂരിന്റെ മറുപടി.
അതേസമയം, തരൂരിന്റെ പര്യടനവുമായി ബന്ധപ്പെട്ട വിവാദത്തിൽ തത്ക്കാലം ഇടപെടില്ലെന്ന് എഐസിസി വ്യക്തമാക്കി. സന്ദർശനത്തെ തുടർന്നുണ്ടായ പ്രശ്നം കെപിസിസി പരിഹരിക്കട്ടെ എന്നാണ് എഐസിസിയുടെ നിലപാട്. തരൂരിന് വിലക്കേർപ്പെടുത്തിയതിൽ കോൺഗ്രസ് നേതാവ് എം കെ രാഘവൻ ഹൈക്കമാൻഡിന് പരാതി നൽകിയതിന് പിന്നാലെയാണ് എഐസിസിയുടെ പ്രതികരണം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
വിഭാഗീയ പ്രവർത്തനമെന്നും ഗ്രൂപ്പിസമെന്നും തരൂരിന്റെ പരിപാടികളെ പരോക്ഷമായി വിമർശിച്ച പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നടപടിയെ എതിർത്ത് ഇന്ന് കെ മുരളീധരനും രംഗത്ത് വന്നു. 'ആളുകളെ വിലകുറച്ച് കണ്ടാൽ ഇന്നലെ മെസിക്ക് പറ്റിയത് പറ്റുമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. സൗദിയെ വിലകുറച്ച് കണ്ട മെസിക്ക് ഇന്നലെ തലേല് മുണ്ടിട്ട് പോകേണ്ടി വന്നില്ലേ? ബലൂൺ ചർച്ചയൊന്നും ഇപ്പോൾ ആവശ്യമില്ല. തരൂരിന് കേരളാ രാഷ്ട്രീയത്തില്‍ നല്ല പ്രസക്തിയുണ്ട്. ഗ്രൂപ്പ് ഉണ്ടാക്കല്‍ അല്ല തരൂരിന്റെ ലക്ഷ്യം. തരൂരിനെ എതിര്‍ത്ത് എതിരാളികള്‍ക്ക് ആയുധം കൊടുക്കരുതെന്നുമായിരുന്നു കെ മുരളീധരന്‍റെ പ്രതികരണം.