ബ്രസീലിലും യു.എസിലും ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കെതിരെ വ്യാപക പ്രതിഷേധം. ബ്രസീലിലെ റിയോ ഡി ജനീറോ, സാവോ പോളോ, ബ്രസീലിയ തുടങ്ങിയ പ്രധാന നഗരങ്ങളിലെല്ലാം നൂറുകണക്കിന് ആളുകളാണ് ട്രക്കുകളിലും കാറുകളിലും മോട്ടോർ സൈക്കിളുകളിലുമായി റോട്ടില്‍ ഇറങ്ങി പ്രതിഷേധിച്ചത്. ആഴ്ചകളായി തുടരുന്ന ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ ഗവര്‍ണ്ണര്‍മാര്‍ രാജിവയ്ക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. സംസ്ഥാന നിയമസഭാംഗമായ ആൻഡേഴ്സൺ മൊറേസ് ഉള്‍പ്പടെയുള്ള തീവ്ര വലതുപക്ഷ ഭരണ കക്ഷി അംഗങ്ങള്‍തന്നെയാണ് പ്രതിഷേധങ്ങള്‍ക്ക് ആഹ്വാനം ചെയ്തത് എന്നതാണ് കൌതുകം.
'മറ്റെന്തിനെക്കാളും ജീവിതമാണ് പ്രധാനമെന്ന് ഉറപ്പാണ്, പക്ഷേ നാളെയെക്കുറിച്ച് ചിന്തിക്കാതെ നമുക്ക് ഇന്ന് തീരുമാനങ്ങളെടുക്കാനാവില്ല. കാരണം, നാളെ എന്‍റെ കുഞ്ഞുങ്ങള്‍ പട്ടിണി കിടക്കുന്നതിനെ കുറിച്ച് ആലോചിക്കാന്‍ പോലും വയ്യ' എന്നാണ് ആൻഡേഴ്സൺ മൊറേസ് പറയുന്നത്. 'എല്ലാം അടച്ചുപൂട്ടി പരിഭ്രാന്തി സൃഷ്ടിച്ച രാഷ്ട്രീയക്കാരുടെ 'അത്യാഗ്രഹത്തിന്‍റെ' ഫലമാണ് ഈ ജനരോഷം' എന്നായിരുന്നു സംഭവങ്ങളോടുള്ള ബ്രസീല്‍ പ്രസിഡന്റ് ജെയർ ബോൾസോനാരോയുടെ പ്രതികരണം. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കെതിരെ ബ്രസീലില്‍ ഏറ്റവും കൂടുതല്‍ ശബ്ധമുയര്‍ത്തുന്നത് അവരുടെ പ്രസിഡന്‍റ് തന്നെയാണെന്നതാണ് മറ്റൊരു കൌതുകം.
സമാനമായി, കൊറോണ വൈറസുമായി ബന്ധപ്പെട്ട സ്റ്റേ-അറ്റ് ഹോം നിയമങ്ങൾക്കെതിരെ നൂറുകണക്കിന് ആളുകൾ അമേരിക്കയിലെ നഗരങ്ങളിലും പ്രകടനം നടത്തി. അണുബാധയുടെ തോത് കുറവുള്ള സംസ്ഥാനങ്ങളിൽ താമസിക്കുന്നവരാണ് പ്രതിഷേധിക്കുന്നത്. രാജ്യം സമ്പൂര്‍ണ്ണമായി അടച്ചിടുന്നത് എന്തിനാണെന്നാണ് അവരുടെ ചോദ്യം. ന്യൂ ഹാംഷെയറിലെ കോൺകോർഡിൽ 400 പേർ തടിച്ചുകൂടിയതായി എഎഫ്‌പി വാർത്താ ഏജൻസി റിപ്പോര്‍ട്ട് ചെയ്യുന്നു. അത്രതന്നെയാളുകള്‍ മേരിലാൻഡിലെ അന്നാപൊലിസിലെ സ്റ്റേറ്റ് ഹൗസിന് പുറത്ത് സമാനമായ റാലി സംഘടിപ്പിച്ചിട്ടുണ്ട്. എല്ലാം എങ്ങിനെയെങ്കിലും സ്റ്റേ-അറ്റ് ഹോം നിയന്ത്രണങ്ങള്‍ എടുത്തു കളയണമെന്ന് വിചാരിക്കുന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വ്യക്തമായ പ്രോത്സാഹനത്തോടെയും ആശിര്‍വാദത്തോടെയുമാണ് എന്നതും കൌതുകകരമാണ്.