ലോകത്ത് ഓരോ 11 മിനിറ്റിലും ഒരു സ്ത്രീയോ പെൺകുട്ടിയോ വീതം അവരുടെ ജീവിതപങ്കാളിയാലോ അടുത്ത കുടുംബാംഗത്താലോ കൊല്ലപ്പെടുന്നുവെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളാണ് ലോകത്ത് ഏറ്റവും വ്യാപകമായുള്ള മനുഷ്യാവകാശ ലംഘനം. ഇത് തടയാൻ സർക്കാരുകൾ പ്രത്യേക കർമപദ്ധതിക്ക് രൂപംനൽകണമെന്നും അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ചയാണ് സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഉന്മൂലം ചെയ്യാനുള്ള അന്തർദേശീയ ദിനം.
ഡൽഹിയിലെ ശ്രദ്ധ വാക്കർ വധക്കേസിന്റെ പശ്ചാത്തലത്തിലാണ് ഗുട്ടെറസിന്റെ പരാമർശം. ഓണ്‍ലൈനിലൂടെയും സ്ത്രീവിരുദ്ധ വിദ്വേഷ പ്രചാരണവും വ്യക്തിഹത്യയും മുതൽ ലൈംഗികാതിക്രമങ്ങള്‍വരെ സ്ത്രീകളും പെൺകുട്ടികളും നേരിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 'ഇത് ജീവിതത്തിന്റെ എല്ലാ മേഖലകളിലും സ്ത്രീകളുടെയും പെൺകുട്ടികളുടെയും പങ്കാളിത്തം പരിമിതപ്പെടുത്തുകയാണ്. അവരുടെ അവകാശങ്ങള്‍, സ്വാതന്ത്ര്യം തുടങ്ങി എല്ലാമെല്ലാം നിഷേധിക്കപ്പെടുകയാണ്. അതുവഴി ലോകത്തിന്‍റെ സുസ്ഥിരമായ വളര്‍ച്ചയാണ് തടസപ്പെടുന്നത്' -ഗുട്ടെറസ് കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
2026-ൽ സ്ത്രീകളുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന സംഘടനകൾക്കുള്ള ഫണ്ടിങ് 50 ശതമാനം വർധിപ്പിക്കണമെന്നും യുഎൻ സെക്രട്ടറി ജനറൽ ആവശ്യപ്പെട്ടു. ആണധികാര പ്രഘോഷണങ്ങൾക്കും അധീശത്വം സ്ഥാപിക്കലിനുമെതിരെ ക്യാമ്പയിനുകൾ സംഘടിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ‘സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ അവസാനിപ്പിക്കാൻ ഒന്നുചേരുക’ എന്നതാണ് ഇത്തവണത്തെ ദിനാചരണ സന്ദേശം.