ചില ഫുട്ബാൾ വിചാരങ്ങൾ 4
കഴിഞ്ഞ ജനുവരിയിൽ സൗദി കമ്പനി ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ന്യൂ കാസിൽ യുണൈറ്റഡ് ടീമിനെ ഏറ്റെടുത്തപ്പോൾ സൗദിക്കെതിരെ തുടങ്ങിയ സ്പോർട്സ് വാഷിംഗ് (കായികക്കഴുകൽ) പ്രയോഗം (അത് യു എ ഇ, ഖത്തർ ടീമുകളായ മാഞ്ചസ്റ്റർ സിറ്റി, പി എസ് ജി എന്നിവർക്കെതിരെയും വന്നു) ബ്രിട്ടീഷ് പത്രങ്ങളിൽ വ്യാപകമായി. ടീമുകളെ ഏറ്റെടുക്കുന്നത് മനുഷ്യാവകാശലംഘനങ്ങളെ മറച്ചു പിടിക്കാനാണെന്ന് പ്രചാരണം. അത് ഉദ്ദേശിച്ചതാണോ ഉദ്ദേശിക്കാത്ത പരിണതഫലമാണോ എന്തായാലും കഴുകൽ തുടരുകയാണ്. നിയമം ഉപയോഗിച്ച് കൊണ്ട്, മനുഷ്യാവകാശങ്ങൾ എങ്ങിനെ ലംഘിക്കാമെന്ന് കാണിച്ചുതന്നവരാണ് ബ്രിട്ടൻ, ജൂലിയൻ അസഞ്ചിന്റെ കാര്യത്തിൽ. യുദ്ധങ്ങളിലടക്കം യുഎന്നിനെ ഉപയോഗിച്ചതും ലോകം കണ്ടതാണ്. സൗദിയുടെ ജയവും അത് കൊണ്ടാടിയതും അങ്ങനെ കരുതാമോ!
അർജന്റീന തോറ്റതിൽ വിഷമമുണ്ട്. എന്നാലും കുഞ്ഞൻ ടീമുകളുടെ വിജയം ലോകകപ്പിന്റെ നിലവാരവും, ആവേശവും ഉയർത്തുന്നു. രണ്ടാം പകുതി തുടങ്ങുമ്പോൾ അടുത്ത അർജന്റീന ഗോൾ കാത്തിരുന്നവരെ നിരാശരാക്കി സൗദി നേടിയ ഗോൾ മനോഹരം. അതിനുശേഷം സൗദി ആരവം അതിന്റെ ഉച്ചസ്ഥായിയിലായി. രണ്ടാം ഗോൾ അതിലും ഗംഭീരം. കാണികളുടെ പിന്തുണ കളിക്കാരെ ആവേശം കൊള്ളിക്കാറുണ്ട്. പക്ഷെ, ഇത് ഇന്നലെ അവരുടെ അഡ്രിനാലിനെ അതിന്റെ മുകരത്തിലെത്തിച്ചു. ഗോളി മുഹമ്മദ് അൽ ഒവൈസിന്റെ കൈകൾക്ക് നീളവും വേഗവും കൂടി, പ്രതിരോധക്കളിക്കാരുടെ കാലുകൾ നീണ്ട് അർജന്റീന കാലുകൾക്കു മുന്നേ പന്തിനെ ആദ്യം തൊട്ടു. ഫൗൾ എതിരാകാതെ കാത്തു.
കൃത്യസമയത്ത് മഞ്ഞ മാത്രം വാങ്ങി 'നല്ല' ഫൗളുകൾ. ഒരു ടീം ആവേശം കൊടുമ്പിരിക്കൊണ്ടാൽ എന്തൊക്കെ സംഭവിക്കാം എന്നത് നമ്മൾ കണ്ടു. ചരിത്രത്തിൽ സെനഗലും, വടക്കൻ കൊറിയയും, കാമറൂണും ഉണ്ട്, എന്റെ ഓർമകളിൽ. പക്ഷേ ഒരു ഉത്സവത്തിനുമപ്പുറത്തേക്ക് ഖത്തർ ശബ്ദസഞ്ചയമായി. ടീമും നാടും ആഘോഷരാവിൽ, ഇന്ന് സൗദിയിൽ അവധി. ആഘോഷിക്കാൻ എന്തിനു ഫൈനൽ വരെ പോകണം! ഇത്തിരിക്കുഞ്ഞന്മാർക്കും അവരുടെ ഫൈനലുകളുണ്ട്, ആഘോഷങ്ങളുമുണ്ട്. റൗണ്ടുകൾ വരും പോകും, ഈ നാടകീയത അതിൽ പങ്കെടുത്ത എല്ലാവർക്കുമുള്ളതാണ്. ഭരണങ്ങൾ എത്രമാത്രം അസ്വാതന്ത്ര്യം ആയാലും ഫുട്ബോൾ നൽകുന്ന ചില തുറസുകളുണ്ട്. അത് ഒരു ജനത ആഘോഷിച്ചതാണ് നമ്മൾ കണ്ടത്.
മറ്റു കളികൾ കണ്ടെങ്കിലും അതൊന്നും അധികം ഏശിയില്ല. മെക്സിക്കോ-പോളണ്ട് ഡ്രോ അർജന്റീനക്ക് ആശ്വാസം നൽകുമോ. ലെവണ്ടോസ്കിയുടെ പെനാൽറ്റി 13 നമ്പരുകാരൻ മെക്സിക്കോ ഗോളി ഓചോവ തടുത്തത് ഗംഭീരം. മെക്സിക്കോ പതിവുപോലെ ലോകകപ്പിൽ പ്രകടനം ഉഷാറാക്കി. ഡെന്മാർക്കിന്റെ തുടർച്ചയായ മുന്നേറ്റങ്ങളുടെ മുനയൊടിച്ചു ഇടക്ക് പ്രത്യാക്രമണങ്ങൾ നടത്തിയ ടുണീഷ്യ മുന്നോട്ടുപോകുമോ?
ഫ്രാൻസ് അവരുടെ സീഡിങ്ങിനെ ന്യായീകരിച്ചു. തുടക്കത്തിൽ പിന്നിലായെങ്കിലും പിന്നീട് കളം പിടിച്ചു. ജിരൗഡ് ഫ്രാൻസിന്റെ ഗോൾ വേട്ടക്കാരിൽ തിയറി ഹെൻറി ക്കൊപ്പം എത്തി. പരിചയ സമ്പന്നനായ വരാനെ, ഫോമിലുള്ള ചെറുപ്പക്കാർ സാലിബ, കാമവിങ്ഗ എന്നിവർ കളിക്കേണ്ടി വന്നില്ല.
ഇന്ന് ക്രോയേഷ്യ മൊറൊക്കോയെ മറികടക്കുമെന്നാണ് കരുതുന്നത്. കഴിഞ്ഞ തവണ കളിച്ച രാകിറ്റിച്ചിന് പകരം ബ്രോസോവിക്, മുൻ ബാലൻ ഡി ഓർ ജേതാവ് ലുക്കാ മോഡ്രിച്, നല്ല ഫോമിലുള്ള മാറ്റിയോ കോവസിക് എന്നിവരുടെ മധ്യനിര ലോകോത്തരം. മൊറൊക്കോയുടെ വലതു പാർശ്വം ഹാക്കിമിയും സിയേച്ചും ഉഷാറാക്കും. ജർമ്മനി പരിചയ സമ്പന്നനായ ഗോളി മാനുവൽ ന്യൂയർ, അന്തോണിയോ റൂഡിഗർ, മുള്ളർ എന്നിവരോടൊപ്പം പുത്തൻ കൂറ്റുകാരായ കായ് ഹവേർട്ട്സ്, മുസൈല എന്നിവർ അണിനിരക്കും. ആർസനലിനു വേണ്ടി നല്ല ഫോമിൽ കളിക്കുന്ന ടോമിയാസു ജപ്പാൻ പ്രതിരോധം കാക്കും.
ലൂയിസ് എൻരിക്കിന്റെ പരിശീലനത്തിൽ ഇറങ്ങുന്ന സ്പെയിനിൽ കൂടുതലും തന്റെ മുൻ ടീമായ ബാർസലോണക്കാരാണ്. സെർജിയോ റാമോസ് പോലും ടീമിലില്ല. തന്റെ കളിരീതിക്കു പറ്റിയ കളിക്കാരെ മാത്രമേ ടീമിലെടുക്കൂ. പരിചയ സമ്പന്നരായ ബുസ്കറ്റ്സ്, മോറാട്ടോ, ചെറുപ്പക്കാരായ ഗാവി എന്നിവർ 4-3-3 കോമ്പിനേഷനിൽ തിളങ്ങാതിരിക്കില്ല. കോസ്റ്റാറിക്ക എന്നും അത്ഭുതങ്ങൾ സൃഷ്ടിക്കാൻ പോന്ന ടീമാണ്. വലിയ താരങ്ങൾ ഇല്ലെങ്കിലും.
കളി കാണുക തന്നെ!
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക