ഡല്‍ഹി: പെണ്‍കുട്ടികള്‍ ഒറ്റയ്‌ക്കോ കൂട്ടമായോ പള്ളിയില്‍ പ്രവേശിക്കുന്നത് വിലക്കി ഡല്‍ഹി ജുമാ മസ്ജിദ് കമ്മിറ്റി. പള്ളിയിലേക്ക് പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നല്‍കണമെങ്കില്‍ അവരുടെ കുടുംബത്തിലെ ഒരു പുരുഷന്‍ കൂടെ വേണമെന്നാണ് കമ്മിറ്റി പറയുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പാണ് ജുമാമസ്ജിദിന്റെ പ്രവേശന കവാടത്തില്‍ പ്രവേശന വിലക്ക് പ്രഖ്യാപിച്ച് നോട്ടീസ് പതിച്ചത്. ഈ വിഷയത്തില്‍ ജുമാ മസ്ജിദ് ഭരണകൂടത്തിന് നോട്ടീസ് നല്‍കുമെന്നും നിരോധനം ഭരണഘടനാ വിരുദ്ധമാണെന്നും ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ പറഞ്ഞു.
എന്നാല്‍, പ്രാർത്ഥന നടത്താൻ വരുന്നവർക്ക് ഉത്തരവ് ബാധകമല്ലെന്ന് വ്യക്തമാക്കി സയ്യിദ് അഹമ്മദ് ബുഖാരി (ഷാഹി ഇമാം) രംഗത്തെത്തി. മൂന്ന് പ്രധാന പ്രവേശന കവാടങ്ങൾക്കു പുറത്തും നോട്ടീസ് പതിച്ചിട്ടുണ്ട്. മസ്ജിദിന്റെ പരിസരങ്ങളില്‍വെച്ച് ചില 'സംഭവങ്ങള്‍' റിപ്പോര്‍ട്ടു ചെയ്ത സാഹചര്യത്തിലാണ് ഇത്തരമൊരു നടപടിയെന്ന് ഷാഹി ഇമാം പറഞ്ഞു. ജമാ മസ്ജിദ് ആരാധനാലയമാണ്, അതിനായി ആര്‍ക്കും വരാം. എന്നാൽ കമിതാക്കള്‍ക്കുള്ള ഇടമല്ലിത്. പള്ളിയോ ക്ഷേത്രമോ ഗുരുദ്വാരയോ എന്തുമാകട്ടെ, അത് ഒരു ആരാധനാലയമാണ്. ആരാധനയ്ക്ക് മാത്രമുള്ളതാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ദില്ലിയിലെ ചാന്ദ്‌നി ചൗക്കിൽ സ്ഥിതി ചെയ്യുന്ന പുരാതനമായ മോസ്കാണ് മസ്ജിദ്-ഇ-ജഹാൻ നുമാ എന്നപേരില്‍ അറിയപ്പെടുന്ന ഡല്‍ഹി ജുമാ മസ്ജിദ്. നിലവില്‍ വലിയൊരു ടൂറിസ്റ്റ് കേന്ദ്രം കൂടിയായ മസ്ജിദ് 1644-56 കാലയളവിൽ മുഗൾ രാജാവ് ഷാ ജഹാനാണ് നിര്‍മ്മിച്ചത്.