ചില ഫുട്ബാൾ വിചാരങ്ങൾ :5
പെരുമയുറ്റ ഫുട്ബോൾ തറവാടുകളിൽ നിന്നും സങ്കടപ്പുകയുയരുന്നു. വീണൂ കളിക്കളത്തിൽ മറ്റൊരു ജേതാവ് കൂടി! ഖത്തറിൽ മറ്റൊരു എഷ്യൻ വസന്തം കൂടി വിരിഞ്ഞിരിക്കുന്നു. മുക്കാൽ പങ്ക് സമയം ജർമ്മനി പന്ത് വരുതിയിൽ വെച്ചപ്പോഴും വീണുകിട്ടുന്ന ഇടവേളകളിൽ പ്രത്യാക്രമണങ്ങളിലൂടെ അവരെ വിറപ്പിച്ച് ആകെ ഗോളിലേക്കു തൊടുത്ത മൂന്ന് അടികളിൽ രണ്ടും ഗോളാക്കി ജപ്പാൻ. പേരിൽ എല്ലാ സ്ഥിതിവിവരക്കണക്കുകളും ജർമ്മനിക്ക് സ്വന്തം, പക്ഷേ ഇത് കണക്കിന്റെ കളിയല്ല.
ഗോളി ഷുയിച്ചി ഗോണ്ടയുടെയും ദിനം. രണ്ടാം പകുതിയിൽ തങ്ങൾ കരുതിവെച്ച ശീട്ടുകൾ യൂറോപ്പിൽ കളിക്കുന്ന തകെഹീറോ തോമിയാസു, തക്കൂമി മിനാമിനോ, കൗറു മിറ്റോമ എന്നിവരോടൊപ്പം ജർമൻ ലീഗിൽ അവരുടെ അടവുകൾ പയറ്റിയ ടുക്കുമോ അസാനോ, റിറ്റ്സു സോയൻ എന്നിവരെ ഇറക്കി ജപ്പാൻ, ജർമ്മനിയെ അമ്പരപ്പിച്ചു. രണ്ടു ജർമൻ ലീഗുകാരും ഗോൾ നേടി. സൗദിയോളം പോയില്ലെങ്കിലും ജപ്പാനും ആഹ്ലാദത്തിലാണ്. പക്ഷേ, അവധി പ്രഖ്യാപിക്കുന്ന കാര്യത്തിൽ ജപ്പാൻ ഏഷ്യക്കാരല്ല. അവരുടെ ആഹ്ലാദത്തിന് എപ്പോഴും ഒരു 'ഗ്രീൻ വാഷിംഗ് 'സ്വഭാവം ഉണ്ടാകും
മറ്റൊരു മുൻ ചാമ്പ്യനായ സ്പെയിൻ യാതൊരു ധൃതിയും പവറും കാണിക്കാതെ, 'ടിക്കി ടാക്ക' യുടെ ഒഴുക്കില്ലെങ്കിലും പതിഞ്ഞ താളത്തിൽ പന്ത് തട്ടി ഗോൾ മഴ പെയ്യിച്ചു. പരിചയ സമ്പന്നരായ ആസ്പലിക്യൂട്ട, ബുസ്കെറ്റ്സ്, ലപോർട്ട, ആൽബ എന്നിവരോടൊപ്പം പയ്യന്മാരായ പെഡ്രി, ഗാവി, ടോറസ്, ഓൾമോ എന്നിവർ തകർത്തു. പ്രതിരോധത്തിലെ വമ്പൻ ഗാർഷ്യ, മാധ്യനിരതാരം കർവജാൽ,ഫോർവേഡ് അൻസു ഫാറ്റി എന്നിവർ കളിച്ചതേയില്ല. സെന്റർ ബാക്കായി വന്നതു പ്രതിരോധമധ്യനിരക്കാരനായ റോഡ്രിയാണ്. കളിച്ചവർ തന്നെ ധാരാളം. കയറി ക്കളിച്ചവരെല്ലാം ഗോളടിച്ചു കൂട്ടി. പണ്ട് തന്നോടൊപ്പം സ്പെയിനിലേ ലലിഗയിൽ കളിച്ചവർ ഗോളടിച്ചു കൂട്ടുമ്പോൾ കോസ്റ്റാറിക്കൻ ഗോളി കൈയ്ലർ നവാസ് അന്തം വിട്ട കാഴ്ചക്കാരനായി.
ലോകത്തെ മുൻനിര താരങ്ങളിലൊരാളായി ഉയർന്നുവരുന്ന വിംഗ് ബാക്ക് അച്റഫ് ഹക്കീമി മൊറാക്കോ ക്കുവേണ്ടി ക്രോയേഷ്യക്കെതിരെ തിളങ്ങി. ഇരുപതുകാരനായ ക്രോയേഷ്യൻ ജോസ്‌കോ ഗാർഡിയോളും അരങ്ങേറ്റം ഗംഭീരമാക്കി. പ്രതിരോധ മധ്യ നിരകളുടെ 'ചെസ്സ് കളി'യായിരുന്നു ഈ മത്സരം. പെരുമയുറ്റ മോഡ്രിച്, കോവാസിക്, ബ്രോസോവിക് ത്രയം നീക്കങ്ങൾ കണക്കുകൂട്ടി മുന്നോട്ടു പോയി. കൂടുതൽ ആവേശമില്ലാതെ.
ബെൽജിയത്തിന്റെ ലോകത്തെ ഒന്നാം നമ്പർ ഗോളി തിബൗട്ട് കോർടോയിസ്, ഏറ്റവും നല്ല മധ്യനിരക്കാരിൽ ഒരാളായ കെവിൻ ഡി ബ്രൂയിൻ എന്നിവർ കാനഡയുമായി തങ്ങളുടെ പ്രാധാന്യം അരക്കിട്ടുറപ്പിച്ചു. കോർടോയ്‌സ് അൽഫോൻസിന്റെ പെനാൽറ്റി തടുത്തു, എണ്ണം പറഞ്ഞ ചില രക്ഷപ്പെടുത്തലുകളും. അൽഡർ വൈഡിന്റെ നീണ്ട പാസ്സ് പിടിച്ചെടുത്തു മിക്കി ബാറ്റ്ഷുയി ഹാഫ് വോളിയിലൂടെ നേടിയ ഗോൾ മികച്ചതായി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക