കൊച്ചി: മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഐ എ എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ ചുമത്തിയ നരഹത്യാക്കുറ്റം ഒഴിവാക്കിയ സെഷന്‍സ് കോടതി വിധിക്ക് സ്‌റ്റേ. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയുടെ വിധിയാണ് ഹൈക്കോടതി സ്‌റ്റേ ചെയ്തത്. രണ്ടുമാസത്തേക്കാണ് സ്‌റ്റേ. ശ്രീറാമിനെതിരായ നരഹത്യാക്കുറ്റം ഒഴിവാക്കിയ കീഴ്‌ക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍. സര്‍ക്കാരിന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി ശ്രീറാം വെങ്കിട്ടരാമന് നോട്ടീസയച്ചു.
കേസിലെ പ്രതികളായ ശ്രീറാം വെങ്കിട്ടരാമനും വഫ ഫിറോസും സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി പരിഗണിക്കവേയാണ് സെഷന്‍സ് കോടതി ഇരുവര്‍ക്കും മേല്‍ ചുമത്തിയിരുന്ന നരഹത്യാക്കുറ്റം ഒഴിവാക്കിയത്. താന്‍ മദ്യപിച്ച് വാഹനമോടിച്ചിട്ടില്ലെന്നും ബഷീറിനെ മുന്‍പരിചയമില്ലാത്തതിനാല്‍ മനപ്പൂര്‍വ്വം വാഹനമിടിച്ച് കൊലപ്പെടുത്തിയെന്ന വാദം നിലനില്‍ക്കില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ശ്രീറാം വിടുതല്‍ ഹര്‍ജി നല്‍കിയത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
വാഹനത്തില്‍ ഒപ്പം സഞ്ചരിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും കേസില്‍ പ്രതിയാക്കുന്നതിനെ ന്യായീകരിക്കാനാവില്ലെന്നുമാണ് വഫ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിയില്‍ പറഞ്ഞത്. സെഷന്‍സ് കോടതി വിധി പ്രകാരം ശ്രീരാമിനെതിരെ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യ, മദ്യപിച്ച് വാഹനമോടിക്കല്‍, അലക്ഷ്യമായി വാഹനമോടിക്കല്‍ എന്നീ കുറ്റങ്ങളും വഫയ്‌ക്കെതിരെ മോട്ടോര്‍വാഹനക്കേസും മാത്രമാണ് നിലനില്‍ക്കുക. ഇതിനെതിരെയാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്.