മറഡോണയെ പോലെ എതിർ കളിക്കാരാൽ നിരന്തരം ചവിട്ടി വീഴ്ത്തപ്പെട്ടവര്‍ ലോക ഫുട്ബോള്‍ ചരിത്രത്തില്‍ തന്നെ വേറെയുണ്ടാവില്ല. ലോകകപ്പുകളിൽ മാത്രം 139 തവണ മറഡോണ ചവിട്ടി വീഴ്ത്തപെട്ടുവെന്നാണ് വായിച്ചിട്ടുള്ളത്. 1982-ൽ 30 തവണയും 1986-ൽ 53 തവണയും 1990- ൽ 50 തവണയുമാണ് മറഡോണ ലോകകപ്പിൽ മാത്രം ഫൗളിനിരയായത്. ക്ലബ്ബ് കളികൾ പറയാനാണെങ്കില്‍ വേറെ കണക്കുപുസ്തകം മറിക്കണം. മാരകമായ ബാക്ക് ടാക്ളിംഗിൻ്റെ കാലമായിരുന്നു അത്. ഡ്രിബ്ളിങ്ങിൽ വിദഗ്ധരായ കളിക്കാരെ പിറകിൽ നിന്നും കത്രികപ്പൂട്ടിടുന്ന കാലം. വലിയ ശിക്ഷാവിധികൾ ഇല്ലാതിരുന്ന കാലം. ഈ മാരക കുതികാൽ വെട്ടുകൾ അതിജീവിച്ചായിരുന്നു മറഡോണ ഗോളുകൾ നേടിയതും കളിയുടെ രാജാവായതും.
കുപ്രസിദ്ധ നിരവധി ഫൗളുകൾക്കിരയായി ഇരുപത്തി ഒൻപതാം വയസിൽ ഫോമിൻ്റെ പരകോടിയിൽ കളി നിർത്തേണ്ടിവന്ന താരമാണ് ഹോളണ്ടിൻ്റെ മാർക്കോ വാൻ ബാസ്റ്റൺ. നടക്കാനല്ലാതെ മറ്റൊന്നിനും കഴിയാത്ത വിധം അദ്ദേഹത്തിൻ്റെ കാൽക്കുഴ തകർന്നുപോയിരുന്നു. പ്രഫെഷണൽ ഫൗളുകളുടെ കാലമായിരുന്നു അത്. ഫുട്ബോൾ മാലാഖമാരുടെ കളിയല്ലെന്ന് ജർമ്മൻ ഗോളി മൈക്കൽ ഷുമാക്കർ തൻ്റെ കുപ്രസിദ്ധ ഫൗളിനെ ന്യായീകരിച്ച കാലം. ഇത്തരം ഫൗളുകൾ പ്രതിഭകളെ ഇല്ലാതാക്കുന്നുവെന്ന കണ്ടെത്തലും 1986 ൽ മെക്സിക്കോയിലും 1990 ൽ ഇറ്റാലിയ ലോകകപ്പിലും ചവിട്ടി കൂട്ടപ്പെട്ട മറഡോണയുടെ ദയനീയ കാഴ്ചകളുമാണ് കർശനമായ നിയമനിർമ്മാണത്തിന് ഫിഫയെ പ്രേരിപ്പിക്കുന്നത്.
1998 മുതൽ നിയമം നടപ്പായി തുടങ്ങി. ബാക്ക് ടാക്ളിംഗിന് റെഡ് കാർഡ് എന്നതായതോടെ കളത്തിൽ ഫൗളുകൾ കുറഞ്ഞു. അന്ന് കുഞ്ഞുങ്ങളായിരുന്ന റൊണാൾഡീഞ്ഞോയും മെസിയുമടക്കമുള്ള ഫുട്ബോൾ പ്രതിഭകൾക്ക് പിൽക്കാലത്ത് കളത്തിൽ സ്വന്തം മാന്ത്രികത പുറത്തെടുക്കാനായത് ഈ നിയമനിർമ്മാണം കൊണ്ടുകൂടിയാണ്. ഓർക്കുക അത്തരം കാർക്കശ്യങ്ങൾ ഇല്ലാതിരുന്നുവെങ്കിൽ മെസി എന്നേ കാൽക്കുഴ തകർന്ന് മറ്റൊരു വാൻ ബാസ്റ്റണായേനെ. പാപ്പാ ചവുട്ടിമെതിക്കപ്പെട്ട നക്ഷത്രമേ മാപ്പ്... അങ്ങയുടെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക