അഹമ്മദാബാദ്: ഗുജറാത്തിൽ തീവ്രവർഗീയത ആളിക്കത്തിച്ച് ആഭ്യന്തരമന്ത്രി അമിത് ഷായുടെ റാലി. 2002 ലെ ഗുജറാത്ത് കലാപത്തെ സൂചിപ്പിച്ച് കൊണ്ട് 'അവരെ നാം ഒരു പാഠം പഠിപ്പിച്ചില്ലേ?' എന്ന അമിത് ഷായുടെ ചോദ്യമാണ് വിവാദത്തിലായിരിക്കുന്നത്. 'ഗുജറാത്തില്‍ കോണ്‍ഗ്രസ് ഭരണകാലത്ത് കലാപകാരികള്‍ക്ക് സഹായം ലഭിച്ചിരുന്നു. എന്നാല്‍, 2002 ല്‍ അക്രമികളെ പാഠം പഠിപ്പിച്ചു. 2002 മുതല്‍ 2022 വരെ സംസ്ഥാനത്ത് കലാപം ആവര്‍ത്തിച്ചില്ല. ബിജെപി സംസ്ഥാനത്ത് സ്ഥിരമായ സമാധാനം സ്ഥാപിച്ചു' എന്നും ഷാ പറഞ്ഞു. ഡിസംബറിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഖേദ ജില്ലയിലെ മഹുധ പട്ടണത്തിൽ നടന്ന റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
നവംബർ 22 ന് ബനസ്‌കന്ത ജില്ലയിലെ ദീസയിൽ നടന്ന തെരഞ്ഞെടുപ്പ് പ്രസംഗത്തിലും അമിത് ഷാ 2002 ലെ കലാപത്തെക്കുറിച്ച് പരാമർശിച്ചിരുന്നു. “2001 ൽ നരേന്ദ്ര മോദി അധികാരത്തിൽ വന്നു. 2002 ന് ശേഷം എവിടെയും കർഫ്യൂ ഏർപ്പെടുത്തേണ്ട ആവശ്യമുണ്ടായില്ല. എല്ലാവരും സ്ഥലത്തു വീണു എന്നായിരുന്നു പറഞ്ഞത്. വെള്ളിയാഴ്ച ദാഹോദിലെ ജലോദിലും ബറൂച്ചിലെ വഗ്രയിലും പൊതുയോഗത്തെ അഭിസംബോധന ചെയ്യവെയും അമിത് ഷാ 2002-നെ വീണ്ടും പരാമർശിച്ചിരുന്നു.
ഗുജറാത്ത് കലാപം 2002
2002-ൽ, ഗോധ്രയിൽ അയോധ്യാ കർസേവകർ സഞ്ചരിക്കുകയായിരുന്ന സബർമതി എക്സ്പ്രസ് കോച്ച് കത്തിച്ചതിനെ തുടർന്നാണ് ഗുജറാത്തില്‍ വർഗീയ കലാപം സൃഷ്ടിക്കപ്പെട്ടതെന്ന് പറയപ്പെടുന്നു. എന്നാൽ കലാപം മുൻകൂട്ടി ആസൂത്രണം ചെയ്യപ്പെട്ടതാണെന്നും ഗോധ്ര സംഭവം ഒരു കാരണമാക്കിയത് മാത്രമാണെന്നും ആക്രമണങ്ങളുടെ സംഘടിത സ്വഭാവവും ആസൂത്രണവും വിശകലനം ചെയ്തുകൊണ്ട് ചിലർ വാദിക്കുന്നുണ്ട്. കലാപങ്ങളിൽ 790 മുസ്‌ലിംകളും 254 ഹിന്ദുക്കളും കൊല്ലപ്പെടുകയും, 223 പേരെ കാണാതാവുകയും , 2500 ഓളം ആളുകൾക്ക് പരിക്കേൽക്കുയും ചെയ്തു എന്നാണ് ഔദ്യോഗിക കണക്ക്. എന്നാൽ ഈ കലാപത്തിൽ ഏതാണ്ട് 3000 നടുത്ത് ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് അനൗദ്യോഗിക കണക്കുകൾ പറയുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
‘‘നിസ്സഹായരായ സ്‌ത്രീകളും നിഷ്‌കളങ്കരായ കുഞ്ഞുങ്ങളും ചുട്ടെരിക്കപ്പെട്ടപ്പോൾ പുതിയ കാലത്തെ നീറോ ചക്രവർത്തിമാർ മറ്റെവിടേക്കോ നോട്ടമുറപ്പിച്ച് ഇരുന്നു. കുറ്റവാളികളെ എങ്ങനെ നിയമത്തിന്റെ പിടിയിൽനിന്ന് രക്ഷിക്കാമെന്ന് കണക്കുകൂട്ടുകായിരുന്നു അവർ. നിയമവും നീതിയും അവരുടെ കൈപ്പിടിക്കുള്ളിൽ ഞെരിഞ്ഞമർന്നു. വേലിതന്നെ വിളവ് തിന്നുമ്പോൾ നീതിയും നിയമവും നിലനിൽക്കാനുള്ള ചെറിയ സാധ്യതപോലും ഇല്ലാതായി’’– എന്നാണ് 2004 ഏപ്രിൽ 12ന് പുറപ്പെടുവിച്ച ഒരു വിധിന്യായത്തിൽ സുപ്രീംകോടതി കലാപത്തെ കുറിച്ച് നടത്തിയ നിരീക്ഷണം. അന്ന് ഗുജറാത്ത് ഭരിച്ചിരുന്നത് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാറായിരുന്നു.