കോഴിക്കോട്: ഫുട്‌ബോള്‍ ലഹരിയാകരുതെന്നും താരാരാധന അതിരുകടക്കരുതെന്നുമുളള സമസ്തയുടെ വിവാദ സര്‍ക്കുലറിനെതിരെ കായികമന്ത്രി വി അബ്ദുറഹിമാന്‍. ആരാധന അതിന്റെ സമയത്ത് നടക്കുമെന്നും സ്‌പോര്‍ട്ട്‌സിനെ മതവുമായി കൂട്ടിക്കുഴയ്‌ക്കേണ്ട കാര്യമില്ലെന്നും മന്ത്രി പറഞ്ഞു. 'സ്‌പോര്‍ട്ട്‌സ് വേറെ മതം വേറെ. രണ്ടിനെയും കൂട്ടിക്കുഴയ്‌ക്കേണ്ട കാര്യമില്ല. കായികപ്രേമികളെ പ്രകോപിപ്പിക്കേണ്ട ആവശ്യമില്ല. താരാരാധന കായികപ്രേമികളുടെ വികാരമാണ്. ആരാധനയൊക്കെ അതിന്റെ സമയത്ത് നടക്കും'-എന്നാണ് വി അബ്ദുറഹിമാന്‍ പറഞ്ഞത്.
സമസ്തയുടെ സര്‍ക്കുലറിനെതിരെ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും രംഗത്തെത്തിയിരുന്നു. ഫുട്‌ബോള്‍ ആരാധന പോലുളള വ്യക്തിപരമായ സ്വാതന്ത്ര്യങ്ങള്‍ക്കുമേല്‍ കൈകടത്താന്‍ ആര്‍ക്കും അധികാരമില്ല. സമസ്തയ്ക്ക് നിര്‍ദേശം നല്‍കാനുളള അധികാരമുണ്ട്. അത് സ്വീകരിക്കണോ വേണ്ടയോ എന്ന് വ്യക്തികള്‍ക്ക് തീരുമാനിക്കാം. ഇന്ത്യന്‍ ഭരണഘടന അതിനുളള സ്വാതന്ത്ര്യം പൗരന്മാര്‍ക്ക് നല്‍കുന്നുണ്ട്'-എന്നാണ് മന്ത്രി പറഞ്ഞത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഫുട്‌ബോള്‍ ആരാധനയ്‌ക്കെതിരായ സമസ്ത ഖുതുബ കമ്മിറ്റിയുടെ നിര്‍ദേശത്തിനെതിരെ വ്യാപക വിമര്‍ശനമാണ് സമൂഹമാധ്യമങ്ങളിലടക്കം ഉയര്‍ന്നുവരുന്നത്. ലോകകപ്പ് തുടങ്ങിയതോടെ വിശ്വാസികള്‍ നമസ്‌കാരം ഉപേക്ഷിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടെന്നും കളി കാണാനായി നമസ്‌കാരം ഉപേക്ഷിക്കുന്നത് അംഗീകരിക്കാനാവില്ലെന്നുമാണ് സമസ്ത ഖുതുബ കമ്മിറ്റി പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നത്.
ലോകകപ്പിലെ മിക്ക കളികളും അര്‍ധരാത്രിയാണ് നടക്കുന്നത്. രാത്രിയാവുന്നതുവരെയുളള സമയങ്ങളില്‍ കളി കാണുന്നവര്‍ പകലും രാത്രിയും നടക്കുന്ന നമസ്‌കാരങ്ങള്‍ക്ക് ഭംഗം വരാത്തവിധമാണ് അത് കാണേണ്ടത്. ഫുട്‌ബോള്‍ ലഹരി ജമാഅത്ത് നിസ്‌കാരത്തില്‍നിന്ന് ഒരു വിശ്വാസിയെയും പുറകോട്ടടിപ്പിക്കരുത്. സ്‌നേഹവും കാല്‍പ്പന്തുകളിയോടുളള ആവേശവും അതിരുവിട്ട് ആരാധനയിലേക്കെത്തുന്നത് അപകടമാണ്. അല്ലാഹുവിനെ മാത്രമേ ആരാധിക്കാവൂ. ഇത്തരം കാര്യങ്ങള്‍ ഏകദൈവ വിശ്വാസത്തെ കളങ്കപ്പെടുത്തുന്നതാണ്. ഈ സാഹചര്യത്തിലാണ് സമസ്തയുടെ ഖുതുബ കമ്മിറ്റി ഇത്തരമൊരു നിര്‍ദേശം നല്‍കിയിരിക്കുന്നത്'-എന്നാണ് ജംഇയത്തുല്‍ ഖുതുബ സ്റ്റേറ് സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി പറഞ്ഞത്.