ഭോപ്പാല്‍: രാഹുല്‍ ഗാന്ധിക്കൊപ്പം ഭാരത് ജോഡോ യാത്രയുടെ ഭാഗമായി ബോക്‌സിംഗ് താരവും ഒളിമ്പിക്‌സ് മെഡല്‍ ജേതാവുമായ വിജേന്ദര്‍ സിംഗ്. മധ്യപ്രദേശില്‍ പര്യടനം നടത്തുന്ന യാത്ര ഖാര്‍ഗോണിലെത്തിയപ്പോഴാണ് വിജേന്ദര്‍ രാഹുലിനൊപ്പം ചേര്‍ന്നത്. തുടര്‍ന്ന് കിലോമീറ്ററുകളോളം അദ്ദേഹം രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കുമൊപ്പം നടന്നു. ഇരുവരും മീശ പിരിച്ചുകൊണ്ട് നടക്കുന്ന ചിത്രങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൂടിയാണ് വിജേന്ദര്‍.
ഹരിയാനയിലെ ഭിവാനി ജില്ലക്കാരനായ വിജേന്ദര്‍ സിംഗ് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സൗത്ത് ഡല്‍ഹിയില്‍ നിന്ന് മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെട്ടു. 2008-ലെ ബീജിംഗ് ഒളിംപിക്‌സിലാണ് വിജേന്ദർ വെങ്കല മെഡല്‍ നേടിയത്. ഒളിംപിക്‌സ് മെഡല്‍ നേടുന്ന ആദ്യത്തെ ഇന്ത്യന്‍ ബോക്‌സറാണ് അദ്ദേഹം. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ രണ്ട് വെളളിയും ഒരു വെങ്കലവും വിജേന്ദർ സ്വന്തമാക്കിയിട്ടുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, ഭാരത് ജോഡോ യാത്ര ആരംഭിച്ചതുമുതല്‍ രാഹുല്‍ ഗാന്ധിയുടെ താടിയും മീശയും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയമാണ്. ഭാരത് ജോഡോ യാത്രയോടുളള അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥതയുടെ തെളിവാണ് ഇതെന്നാണ് അണികളുടെ പ്രതികരണം. രാഹുലിന്റെ രൂപം ഇപ്പോള്‍ സദ്ദാം ഹുസൈനെപ്പോലെയായി എന്ന് അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശർമ്മ കഴിഞ്ഞ ദിവസം പരിഹസിച്ചിരുന്നു.