ഡല്‍ഹി: ഗുജറാത്തില്‍ കലാപം നടത്തിയവരെ പാഠം പഠിപ്പിച്ചെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരാമര്‍ശത്തിന് മറുപടിയുമായി എ ഐ എം ഐ എം അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസി. യഥാര്‍ത്ഥ കുറ്റവാളികളെ സ്വതന്ത്ര്യരായി നടക്കാന്‍ അനുവദിക്കും എന്നതാണ് 2002-ല്‍ ബിജെപി പഠിപ്പിച്ച പാഠം എന്നും പാഠങ്ങള്‍ പഠിപ്പിക്കുമ്പോഴല്ല, ആക്രമിക്കപ്പെട്ടവര്‍ക്ക് നീതി ലഭിക്കുമ്പോഴാണ് സമാധാനമുണ്ടാവുകയെന്നും ഒവൈസി പറഞ്ഞു. ഗുജറാത്തിലെ ജുഹാന്‍പുരയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
'2002-ല്‍ ഗുജറാത്തിലെ കലാപകാരികളെ ഒരു പാഠം പഠിപ്പിച്ചുവെന്നും സംസ്ഥാനത്ത് ശാശ്വതമായ സമാധാനം സ്ഥാപിച്ചുവെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ ഒരു പ്രസംഗത്തിനിടെ പറഞ്ഞിരുന്നു. ഈ മണ്ഡലത്തിന്റെ എംപി (അഹമ്മദാബാദ്) കൂടിയായ ആഭ്യന്തര മന്ത്രിയോട് എനിക്ക് കുറച്ചുകാര്യങ്ങള്‍ പറയാനുണ്ട്. 2002-ല്‍ നിങ്ങള്‍ പഠിപ്പിച്ച പാഠം, ബില്‍ക്കിസ് ബാനുവിനെ ബലാത്സംഗം ചെയ്തവരെ സ്വതന്ത്രരായി നടക്കാന്‍ അനുവദിക്കും എന്നതാണ്. ബില്‍ക്കിസിന്റെ മൂന്നുവയസുകാരിയായ മകളെ ക്രൂരമായി കൊന്നവരെ മോചിപ്പിക്കും എന്നാണ്. ഇഹ്‌സാന്‍ ജാഫ്രി, ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊല, ബെസ്റ്റ് ബേക്കറി ആക്രമണം തുടങ്ങി ഒരുപാട് പാഠങ്ങള്‍ നിങ്ങള്‍ പഠിപ്പിച്ചു. മിസ്റ്റര്‍ അമിത് ഷാ, നിങ്ങള്‍ പഠിപ്പിച്ച എത്ര പാഠങ്ങള്‍ ഞങ്ങളോര്‍ക്കണം? പാഠങ്ങള്‍ പഠിപ്പിക്കുമ്പോഴല്ല, ആക്രമിക്കപ്പെട്ടവര്‍ക്ക് നീതി ലഭിക്കുമ്പോഴാണ് സമാധാനം പൂര്‍ണ്ണമാവുക '-ഒവൈസി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡിസംബറിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഖേദ ജില്ലയിലെ മഹുധ പട്ടണത്തിൽ നടന്ന റാലിയെ അഭിസംബോധന ചെയ്യവേയാണ് ആഭ്യന്തര മന്ത്രി വിവാദ പ്രസ്താവന നടത്തിയത്. 'ഗുജറാത്തില്‍ കോണ്‍ഗ്രസ് ഭരണകാലത്ത് കലാപകാരികള്‍ക്ക് സഹായം ലഭിച്ചിരുന്നു. എന്നാല്‍, 2002-ല്‍ ബിജെപി അക്രമികളെ പാഠം പഠിപ്പിച്ചു. 2002 മുതല്‍ 2022 വരെ സംസ്ഥാനത്ത് കലാപം ആവര്‍ത്തിച്ചില്ല. ബിജെപി സംസ്ഥാനത്ത് സ്ഥിരമായ സമാധാനം സ്ഥാപിച്ചു' -എന്നാണ് അമിത് ഷാ പറഞ്ഞത്.