താനെ: പൊതുവേദിയില്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തി ബാബാ രാംദേവ്. വസ്ത്രം ധരിച്ചില്ലെങ്കിലും സ്ത്രീകളെ സുന്ദരികളായാണ് താന്‍ കാണുന്നത് എന്നാണ് ബാബാ രാംദേവ് പറഞ്ഞത്. ഇന്നലെ താനെയില്‍ നടന്ന യോഗാ പരിപാടിയില്‍ സംസാരിക്കവേയായിരുന്നു ബാബാ രാംദേവ് സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയത്. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിന്റെ ഭാര്യ അമൃതാ ഫട്‌നാവിസ്, മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയുടെ മകനും എംപിയുമായ ശ്രീകാന്ത് ഷിന്‍ഡെ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു രാംദേവിന്റെ പരാമര്‍ശം.
'സ്ത്രീകള്‍ സാരിയുടുക്കുമ്പോള്‍ സുന്ദരികളായി കാണപ്പെടുന്നു. അവര്‍ സല്‍വാര്‍ സ്യൂട്ട് ധരിക്കുമ്പോഴും സുന്ദരികളാണ്. ഇനി വസ്ത്രം ധരിച്ചില്ലെങ്കിലും എന്റെ കണ്ണില്‍ അവര്‍ സുന്ദരികളാണ്'-എന്നാണ് ബാബാ രാംദേവ് പറഞ്ഞത്. അമൃതാ ഫട്‌നാവിസിന്റെ ജീവിതശൈലിയെയും യുവത്വം നിലനിര്‍ത്താന്‍ ചെലുത്തുന്ന ശ്രദ്ധയെയും ബാബാ രാംദേവ് പ്രശംസിച്ചു. 'എപ്പോഴും ചെറുപ്പമായിരിക്കാന്‍ ഇവര്‍ ശ്രദ്ധിക്കാറുണ്ട്. ഇനിയും ഒരു നൂറുവര്‍ഷം അവര്‍ ഇങ്ങനെ തുടരുമെന്നാണ് എന്റെ വിശ്വാസം. കുഞ്ഞിനെപ്പോലെ പുഞ്ചിരിക്കുന്ന അമൃതയെപ്പോലെ എല്ലാവരുടെയും മുഖത്തും പുഞ്ചിരി വരണം'-ബാബാ രാംദേവ് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അങ്ങേയറ്റം സ്ത്രീവിരുദ്ധമായ ബാബാ രാംദേവിന്റെ പരാമർശത്തെ ശക്തമായി അപലപിക്കുകയാണെന്ന് മഹാരാഷ്ട്ര കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സച്ചിന്‍ സാവന്ത് പറഞ്ഞു. ഇത്തരമൊരു പ്രസ്താവനയിലൂടെ ബാബാ രാംദേവിന്റെ യഥാര്‍ത്ഥ മനോഭാവം വെളിപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.