ഇന്ത്യയുടെ സാമ്പത്തിക കുതിപ്പിനെ തകർത്തത് മോദി ഭരണമാണ്. വേഗത്തിൽ ഓടിക്കൊണ്ടിരിക്കുന്ന ഒരു കാറിന്റെ ടയർ വെടിവച്ച് പൊട്ടിക്കുന്നതുപോലെയുള്ള നടപടി ആയിപ്പോയി നോട്ടുനിരോധനം. അതിനുശേഷം 2016 മുതൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ച താഴേക്കായിരുന്നു. 2012-13-ൽ സർക്കാർ ചെലവ് ദേശീയ വരുമാനത്തിന്റെ 14.2 ശതമാനം ആയിരുന്നു. മോദി സർക്കാർ അധികാരത്തിൽവന്ന വർഷം അത് 13.4 ശതമാനമായി. 2017-18-ൽ 12.5 ശതമാനവും 2018-19-ൽ 12.2 ശതമാനവുമായി. മാന്ദ്യം ശക്തിപ്പെടുമ്പോൾ ഒരു സർക്കാർ ചെയ്യേണ്ടതിനു നേർവിപരീതമാണിത്. - തോമസ് ഐസക്ക് ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
ഇന്ത്യയുടെ സാമ്പത്തിക കുതിപ്പിനെ തകർത്തത് മോദി ഭരണമാണ്. വേഗത്തിൽ ഓടിക്കൊണ്ടിരിക്കുന്ന ഒരു കാറിന്റെ ടയർ വെടിവച്ച് പൊട്ടിക്കുന്നതുപോലെയുള്ള നടപടി ആയിപ്പോയി നോട്ടുനിരോധനം. അതിനുശേഷം 2016 മുതൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ച താഴേക്കായിരുന്നു. കോവിഡിനു തൊട്ടുമുമ്പ് അത് 3.7 ശതമാനത്തിൽ എത്തുകയും ചെയ്തു.
ഇപ്രകാരം തുടർച്ചയായി സാമ്പത്തിക വളർച്ച മന്ദീഭവിക്കുമ്പോൾ ഒരു സർക്കാർ ചെയ്യേണ്ട കാര്യങ്ങൾ രണ്ടാണ്. ഒന്ന്) സർക്കാർ ചെലവുകൾ വർദ്ധിപ്പിച്ച് ഡിമാന്റ് ഉയർത്തണം. രണ്ട്) പലിശ നിരക്ക് കുറച്ച് സ്വകാര്യ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കണം. ഇതിനു രണ്ടിനും നേർവിപരീതമാണ് മോദി സർക്കാർ ചെയ്തത്.
2012-13-ൽ സർക്കാർ ചെലവ് ദേശീയ വരുമാനത്തിന്റെ 14.2 ശതമാനം ആയിരുന്നു. മോദി സർക്കാർ അധികാരത്തിൽവന്ന വർഷം അത് 13.4 ശതമാനമായി. 2017-18-ൽ 12.5 ശതമാനവും 2018-19-ൽ 12.2 ശതമാനവുമായി. മാന്ദ്യം ശക്തിപ്പെടുമ്പോൾ ഒരു സർക്കാർ ചെയ്യേണ്ടതിനു നേർവിപരീതം.
ഇതു തന്നെയാണ് പലിശ നിരക്കിലും സ്വീകരിച്ച നടപടി. 2012-13-ൽ യഥാർത്ഥ റിപ്പോ നിരക്ക് (എന്നുവച്ചാൽ റിപ്പോ നിരക്കിൽ നിന്ന് വിലക്കയറ്റം കിഴിച്ചാൽ കിട്ടുന്ന നിരക്ക്) -2.1 ശതമാനം ആയിരുന്നു. 2013-14-ൽ ഇത് -1.8 ശതമാനം ആയിരുന്നു. മോദി അധികാരത്തിൽവന്ന 2014-15-ൽ യഥാർത്ഥ റിപ്പോ നിരക്ക് 2 ശതമാനമായി ഉയർന്നു. ഒറ്റയടിക്ക് യഥാർത്ഥ പലിശ നിരക്കിൽ 3.8 ശതമാനത്തിന്റെ വർദ്ധനയാണ് ഉണ്ടായത്. തുടർന്ന് അങ്ങോട്ടുള്ള വർഷങ്ങളിൽ മുഴുവൻ യഥാർത്ഥ റിപ്പോ നിരക്ക് 1.8-നും 2.9-നും ഇടയിലായിരുന്നു. കോവിഡ് വന്നപ്പോഴാണ് റിപ്പോ നിരക്ക് വെട്ടിക്കുറച്ചത്.
അങ്ങനെ ഇന്ത്യയുടെ സാമ്പത്തിക തകർച്ച മോദിയുടെ തലതിരിഞ്ഞ നയങ്ങൾ സൃഷ്ടിച്ചതാണ്. ഇത്തരം മണ്ടൻ തീരുമാനങ്ങൾ ആരാണ് എടുക്കുന്നത്? കേരളവും ഗുജറാത്തും തമ്മിൽ താരതമ്യപ്പെടുത്തിക്കൊണ്ടുള്ള എന്റെ പോസ്റ്റിനു താഴെ സംഘപരിവാറുകാരൻ സജിത് ചന്ദ്രൻ എഴുതിയത് വായിക്കൂ:
“എക്‌ണോമിക്സിനെക്കുറിച്ച് തോമസ് ഐസക്കോ അമർത്യാ സെന്നോ പറയുന്നത് പുച്ഛിച്ചു കളയാനാണ് സംഘത്തിന്റെ തീരുമാനം. ജഗ്ഗി വാസുദേവ് ശ്രീ ശ്രീ രവി ശങ്കറെ പോലുള്ള പോളിസി വിദഗ്ധരുടെ അഭിപ്രായം അനുസരിച്ചു സമ്പദ്ഘടനയെ വളർത്താനാണ് ഞങ്ങളുടെ തീരുമാനം.”
അമർത്യാ സെന്നിനോടൊപ്പം എന്റെ പേര് വയ്ക്കാനുള്ള യാതൊരു അർഹതയും എനിക്കില്ല. പക്ഷേ, പിന്നീട് പറയുന്ന പോളിസി വിദഗ്ദരുടെ ഉപദേശം സ്വീകരിച്ചാൽ എന്തു സംഭവമിക്കുമെന്നത് അനുഭവിച്ചറിഞ്ഞല്ലോ. ഇതു തന്നെയാണ് നോട്ടുനിരോധനത്തിൽ സംഭവിച്ചത്. ഒരു സാമ്പത്തിക വിദഗ്ദനും ഈ കൂടോത്രവിദ്യ ഉപദേശിക്കില്ല. “50 രൂപയ്ക്ക് പെട്രോൾ”, “ആദായനികുതി ഇല്ലാതാക്കൽ തുടങ്ങിയ” തമാശകളുടെ പിന്നിൽ പ്രവർത്തിച്ച അർത്ഥക്രാന്തി നേതാവ് അനിൽ ബോക്കിൽ ആയിരുന്നു നോട്ടുനിരോധനത്തിന്റെ പിന്നിലെ ഉപദേശകൻ എന്നാണെന്നു കരുതുന്നത്. സാമ്പത്തികശാസ്ത്രം ഉപേക്ഷിച്ച് സാമ്പത്തിക കൂടോത്രം പുണർന്നതിന്റെ ഫലമാണ് ഇന്ന് രാജ്യം അനുഭവിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക