ബ്രസല്‍സ്: ലോകകപ്പ് മത്സരത്തിൽ ബെൽജിയത്തെ മൊറോക്കോ തോൽപ്പിച്ചതിന് പിന്നാലെ ബെല്‍ജിയം തലസ്ഥാനമായ ബ്രസൽസിൽ കലാപം. ഫുട്ബോള്‍ ആരാധകരാണ് ബ്രസസില്‍ കലാപം അഴിച്ചുവിട്ടത്. നിരവധി ഷോപ്പുകള്‍ അടിച്ചു തകര്‍ക്കുകയും വാഹനങ്ങള്‍ അഗ്നിക്കിരയാക്കുകയും ചെയ്തു. ചിലർ ദണ്ഡുകള്‍ ഉപയോഗിച്ചാണ് അക്രമം അഴിച്ചുവിട്ടതെന്നും ഒരു മാധ്യമപ്രവർത്തകന് സാരമായി പരിക്കേറ്റുവെന്നും പോലീസ് വക്താവ് ഇൽസെ വാൻ ഡി കീരെ പറഞ്ഞു. പൊലീസ് കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രക്ഷോഭകാരികള്‍ക്കെതിരെ ഉപയോഗിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രക്ഷോഭകാരികള്‍ ആക്രമണം അവസാനിപ്പിക്കണമെന്ന് ബ്രസ്സൽസ് മേയർ ഫിലിപ്പ് ക്ലോസ് പറഞ്ഞു. 'ബ്രസൽസിലുണ്ടായ അക്രമങ്ങളെ ശക്തമായ ഭാഷയിൽ അപലപിക്കുന്നു. പോലീസ് ഇതിനകം കാര്യക്ഷമമായി ഇടപെട്ടിട്ടുണ്ട്. നഗരത്തിലേക്ക് എത്തുന്ന ആരാധകരുടെ ഭാഗത്തുനിന്നും അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടാവാന്‍ പാടില്ല. പ്രശ്നമുണ്ടാക്കുന്നവരെ അറസ്റ്റ് ചെയ്യാൻ ഞാൻ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നഗരങ്ങളില്‍ സുരക്ഷ ഉറപ്പുവരുത്തിയിട്ടുണ്ട്. ആവശ്യമെങ്കില്‍ കൂടുതല്‍ സേനയെ വിന്യസിപ്പിക്കുമെന്നും ഫിലിപ്പ് ക്ലോസ് ട്വീറ്റ് ചെയ്തു. അതേസമയം, പ്രക്ഷോഭത്തെ തുടർന്ന് ബ്രസൽസിൽ മെട്രോ സ്റ്റേഷൻ അടച്ചിടുകയും, നഗരത്തിന്റെ ചില ഭാഗങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
ഇന്നലെ നടന്ന ഗ്രൂപ്പ് ഇ മത്സരത്തിലാണ് ലോകത്തിലെ രണ്ടാമത്തെ മികച്ച ഫുട്ബോള്‍ ടീമായ ബെല്‍ജിയത്തെ മൊറോക്കോ 2- 0 ത്തിന്അട്ടിമറിച്ചത്. ഈ ജയത്തോടെ മൊറോക്കോ നാലു പോയിന്റുമായി ഇ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തെത്തി. ഇതിനുപിന്നാലെയാണ് തലസ്ഥാനത്ത് ആരാധകര്‍ പ്രക്ഷോഭം അഴിച്ചുവിട്ടത്.