ക്ലാസില്‍വെച്ച് വിദ്യാർത്ഥിയെ തീവ്രവാദിയോട് ഉപമിച്ച അധ്യാപകന് സസ്പെന്‍ഷന്‍. ഉഡുപ്പിയിലെ മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ (എംഐടി) പ്രൊഫസറാണ് ക്ലാസെടുക്കുന്നതിനിടെ വിദ്യാർത്ഥിയെ തീവ്രവാദിയോട് ഉപമിച്ചത്. നവംബർ 26 വെള്ളിയാഴ്ചയായിരുന്നു സംഭവം. ക്ലാസിൽ ഇതുസംബന്ധിച്ച് അധ്യാപകന് വിദ്യാര്‍ത്ഥി ചുട്ട മറുപടി നല്‍കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. വിദ്യാർത്ഥിയുടെ പേര് കേട്ടപ്പോൾ തന്നെ മുംബൈ ഭീകരാക്രമണക്കേസിലെ കസബിനെപ്പോലെയെന്നാണ് അധ്യാപകൻ പറഞ്ഞത്.
'മുംബൈ ഭീകരാക്രമണം ഒരു തമാശയല്ല സര്‍. ഈ രാജ്യത്ത് ഒരു മുസ്ലീമായി ജീവിക്കുക എന്നത് അത്ര എളുപ്പമല്ല സര്‍. എന്റെ മതത്തിന്റെ പേരിൽ എന്നെ അധിക്ഷേപിക്കാന്‍ നിങ്ങൾക്ക് എങ്ങനെ സാധിക്കുന്നു? താങ്കള്‍ ഒരു അധ്യാപകനല്ലേ? ഇത്രയും കുട്ടികളുടെ ഇടയില്‍വെച്ച് എന്നെ ഒരു തീവ്രവാദിയുമായി ഉപമിച്ച് നിങ്ങള്‍ രസിക്കുന്നു. ഇതൊരു ക്ലാസ് മുറിയല്ലേ? നിങ്ങള്‍ ഒരു പ്രൊഫഷണല്‍ അല്ലേ..?' എന്ന് വിദ്യാർത്ഥി അധ്യാപകനോട് പറയുന്നത് വിഡീയോയിൽ കാണാം. 'എനിക്ക് നീ സ്വന്തം മകനെപ്പോലെയാണ്. അങ്ങനെയൊന്നും പറയരുത്' എന്നായിരുന്നു അപ്പോള്‍ അദ്ധ്യാപകന്‍ നല്‍കിയ മറുപടി. 'നിങ്ങള്‍ നിങ്ങളുടെ മകനെ ഒരു തീവ്രവാദിയോട് ഉപമിക്കുമോ?' എന്ന് വിദ്യാര്‍ത്ഥി തിരിച്ചു ചോദിക്കുമ്പോള്‍ അദ്ധ്യാപകന്‍ സോറി പറയുന്നുമുണ്ട്.
'ഇത് കേവലമൊരു സോറിയില്‍ തീരുന്ന പ്രശ്നമല്ല സര്‍. നിങ്ങളുടെയൊക്കെ മനോഭാവത്തിന്‍റെ പ്രശ്നമാണ്' എന്നും വിദ്യാര്‍ഥി പറയുന്നതായി വിഡീയോയിൽ കാണാം. വീഡിയോ വൈറലായതോടെ എംഐടി പ്രൊഫസറെ സസ്പെൻഡ് ചെയ്യുകയും ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. സംഭവത്തെ അപലപിക്കുന്നുവെന്നും എല്ലാ മതങ്ങൾക്കും തുല്യസ്ഥാനമാണ് സ്ഥാപനം നൽകുന്നതെന്നും അധികൃതർ പറഞ്ഞു. വിഷയത്തിൽ ഉചിതമായ നടപടി സ്വീകരിക്കും. വിദ്യാർത്ഥിക്ക് വേണ്ടിവന്നാല്‍ കൗൺസിലിംഗ് നൽകുമെന്നും അധികൃതർ വ്യക്തമാക്കി.