പന്തീരാങ്കാവ് യുഎപിഎ കേസില്‍ അലന്‍ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി എന്‍ഐഎ. ഇക്കാര്യം വ്യക്തമാക്കി കൊച്ചിയിലെ എന്‍ഐഎ കോടതിയില്‍ അപേക്ഷ നല്‍കി. അലന്‍ ഷുഹൈബ് ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന് ആരോപിച്ച് സംസ്ഥാന പൊലീസും കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കണ്ണൂര്‍ പാലയാട് ലോ കോളജില്‍ ക്യാംപസില്‍ വെച്ച് വിദ്യാര്‍ത്ഥികളെ അലന്‍ ഷുഹൈബ് ആക്രമിച്ചുവെന്ന് ആരോപിച്ച് ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനയായ എസ്എഫ്‌ഐ നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. എന്നാല്‍, തനിക്കെതിരെയുള്ളത് കള്ളക്കേസാണെന്നും എസ്.എഫ്.ഐ പക പോക്കുകയാണെന്നും അലൻ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മറ്റൊരു കേസില്‍ ഉള്‍പ്പെടാന്‍ പാടില്ല എന്നതടക്കമുള്ള കര്‍ശന ഉപാധികളോടെയാണ് പന്തീരങ്കാവ് യുഎപിഎ കേസില്‍ എന്‍ഐഎ കോടതി അലന്‍ ഷുഹൈബിന് ജാമ്യം നല്‍കിയിരുന്നത്. ഈ വ്യവസ്ഥകള്‍ പാലിച്ചില്ലെന്നാണ് എന്‍ഐഎ വ്യക്തമാക്കുന്നത്. പന്നിയങ്കര പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എന്‍ഐഎ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. അലന്റെ വീട് പന്നിയങ്കര സ്റ്റേഷന്‍ പരിധിയിലായതിനാല്‍ ജാമ്യ വ്യവസ്ഥ ലംഘിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കാനുള്ള ചുമതല പന്നിയങ്കര എസ്എച്ച്ഒക്കായിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അലന്റെ ജാമ്യം റദ്ദ് ചെയ്യണോയെന്ന കാര്യത്തിലടക്കം അടുത്ത ദിവസം എന്‍ഐഎ കോടതി തീരുമാനം എടുക്കും.