ഡല്‍ഹി: സുനന്ദാ പുഷ്ക്കര്‍ കേസില്‍ ശശി തരൂര്‍ എം.പിയെ കുറ്റവിമുക്തനാക്കിയ വിചാരണ കോടതി നടപടിക്കെതിരെ കോടതിയെ സമീപിച്ച് ഡല്‍ഹി പൊലീസ്. ഡല്‍ഹി ഹൈക്കോടതിയിലാണ് പൊലീസ് ഹര്‍ജി നല്‍കിയത്. പതിനഞ്ച് മാസത്തിന് ശേഷമാണ് ഡല്‍ഹി പോലീസ് കോടതിയെ സമീപിക്കുന്നതെന്നും ഇത് ഗൂഡാലോചനയുടെ ഭാഗമാണെന്നും ശശി തരൂരിന്‍റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഫെബ്രുവരി ഏഴിന് വിശദമായ വാദം കേള്‍ക്കുമെന്ന് കോടതി അറിയിച്ചു.
സുനന്ദാ പുഷ്‌കര്‍ കേസില്‍ ഭര്‍ത്താവ് ശശി തരൂരിനെതിരെ കൊലക്കുറ്റം ചുമത്തിയില്ലെങ്കില്‍ ആത്മഹത്യാപ്രേരണ, ഗാര്‍ഹികപീഡന കുറ്റങ്ങള്‍ ചുമത്തണമെന്നായിരുന്നു ഡല്‍ഹി പൊലീസ് വിചാരണ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഈ കുറ്റങ്ങള്‍ ചുമത്തുന്നതിന് ആവശ്യമായ തെളിവുകള്‍ ഇല്ലെന്ന് വ്യക്തമാക്കി ഡല്‍ഹി റോസ് അവന്യു കോടതിയിലെ പ്രത്യേക സി.ബി.ഐ. ജഡ്ജി ഗീതാഞ്ജലി ഗോയല്‍ തരൂരിനെ കുറ്റവിമുക്തനാക്കുകയായിരുന്നു. ഇതിനെതിരെയാണ് ഡല്‍ഹി പൊലീസ് ഹൈക്കോടതിയെ സമീപിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സുനന്ദയുടെ പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടറുടെയും, മാധ്യമപ്രവര്‍ത്തക നളിനി സിംഗിന്‍റെയും, തരൂരിന്‍റെ സഹായിയുടെയും മൊഴികളുടെ അടിസ്ഥാനത്തിലാണ് ഡല്‍ഹി പൊലീസ് കുറ്റ പത്രം തയ്യാറാക്കിയത്. 2014 ജനുവരി പതിനേഴിനായിരുന്നു ഡല്‍ഹിയിലെ ഹോട്ടൽ മുറിയിൽ സുനന്ദയെ മരിച്ചനിലയിൽ കണ്ടെത്തിയത്. തരൂരിന്റെ ഔദ്യോഗിക വസതി നവീകരിക്കുന്നതിനാല്‍ ഇരുവരും ഹോട്ടലിലായിരുന്നു കഴിഞ്ഞിരുന്നത്.