ഒരു എസ് എം എസ് അയക്കാന്‍ നമ്മുടെ മൊബൈല്‍ സര്‍വീസ് പ്രൊവൈഡര്‍മാര്‍ ഒരു രൂപയോളം ഈടാക്കിക്കൊണ്ടിരിക്കുന്ന സമയത്താണ് 'വാട്ട്‌സ്ആപ്പ്' അവതരിക്കപ്പെടുന്നത്. തീര്‍ത്തും സൗജന്യമായി ടെക്സ്റ്റ് രൂപത്തിലുള്ള സന്ദേശങ്ങള്‍ കൈമാറാം എന്നതുമാത്രമായിരുന്നില്ല അതിന്‍റെ പ്രത്യേകത. ഫോട്ടോകളും വീഡിയോകളും ഓഡിയോകളും യഥേഷ്ടം അയക്കാം എന്നതുകൂടെയായിരുന്നു. ഉടന്‍തന്നെ ലോകമാകെ വാട്ട്‌സ്ആപ്പ് ഒരു തരംഗമായി. പകരം മറ്റുപല ആപ്ലിക്കേഷനുകള്‍ വന്നിട്ടും ഇപ്പോഴും വാട്ട്‌സ്ആപ്പിന്‍റെ തട്ട് താണ്തന്നെ ഇരിക്കുകയാണ്. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ട്വിറ്റർ, സ്‌നാപ്ചാറ്റ് തുടങ്ങിയ സമൂഹ മാധ്യമങ്ങളെല്ലാം പരസ്യവരുമാനത്തെ പ്രധാന സാമ്പത്തിക സ്രോതസ്സായി കണക്കാകുമ്പോള്‍ യഥാര്‍ത്ഥത്തില്‍ എന്താണ് വാട്ട്‌സ്ആപ്പിന്‍റെ വരുമാനം? പരസ്യങ്ങളില്ലാതെ പരമാവധി വിവര സുരക്ഷ ഉറപ്പുവരുത്തി മുന്നോട്ടുപോകാന്‍ വാട്ട്‌സ്ആപ്പിന് സാധിക്കുന്നുണ്ടോ?
സെര്‍ച്ച് എഞ്ചിനായ യാഹുവിലെ ജീവനക്കാരനായിരുന്ന ബ്രയാൻ ആക്ടണും ജാൻ കോമും ചേർന്ന് 2009-ഫെബ്രുവരിയിലാണ് വാട്ട്‌സ്ആപ്പ് നിര്‍മ്മിക്കുന്നത്. അന്ന് ഉപയോക്താക്കളിൽ നിന്ന് വാർഷിക ഫീസായി ഒരു ഡോളര്‍ ഈടാക്കിയിരുന്നു. എന്നാല്‍ അതേവര്‍ഷം ഒക്ടോബര്‍ മാസത്തോടെ വാട്സ്ആപ്പില്‍ ഇരുപത്തയ്യായിരം ഡോളര്‍ നിക്ഷേപിക്കാന്‍ യാഹു തയ്യാറായി. തൊട്ടടുത്ത മാസങ്ങളില്‍തന്നെ Sequoia Capital എന്ന കമ്പനി 60 ദശലക്ഷം ഡോളറും വാട്ട്‌സ്ആപ്പില്‍ ഇന്‍വെസ്റ്റ് ചെയ്തു. വാട്ട്‌സ്ആപ്പിലെ 50 സ്റ്റാഫ് അംഗങ്ങളുടെ ഏക വരുമാന മാർഗ്ഗം ഇതായിരുന്നു. ഫണ്ട് വന്നതോടെ വാർഷിക ഫീസ് ഒഴിവാക്കാന്‍ വാട്ട്‌സ്ആപ്പ് തീരുമാനിച്ചു. അതോടെ ആപ് ഡൌണ്‍ലോഡ് ചെയ്യുന്നവരുടെ എണ്ണവും ക്രമാതീതമായി ഉയര്‍ന്നു. പതിനഞ്ചു വര്‍ഷംകൊണ്ട് 10 ലക്ഷം ഡോളര്‍ വരുമാനമുള്ള കമ്പനിയായി അതുമാറി. 2014 ഫെബ്രുവരിയിൽ 19 ബില്ല്യൺ ഡോളര്‍ നൽകിയാണ് ഫേസ്ബുക്ക് വാട്ട്‌സ്ആപ്പ് വാങ്ങുന്നത്. 2021-ൽ 8.7 ബില്യൺ ഡോളറായിരുന്നു വാട്ട്‌സ്ആപ്പിന്‍റെ ലാഭം. ഇന്ന് വാട്ട്‌സ്ആപ്പിന് 2 ബില്യണിലധികം ഉപയോക്താക്കളുണ്ട്. 390 ദശലക്ഷം ഉപയോക്താക്കള്‍ ഇന്ത്യയില്‍ മാത്രമുണ്ട്.
2013-ഓടു കൂടിയാണ് വാട്ട്‌സ്ആപ്പ് വൈറലാകുന്നത്. ഉപയോക്താക്കളുടെ എണ്ണം അനുദിനം കൂടിക്കൊണ്ടിരുന്നു. അതിനിടെ ഫോൺ നമ്പറുകൾ അടക്കമുള്ള ഉപയോക്താക്കളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതു സംബന്ധിച്ച് ഫേസ്ബുക്കും വാട്ട്‌സ്ആപ്പുംതമ്മില്‍ ഒരു കരാറുണ്ടാക്കി. അങ്ങനെ ശേഖരിക്കുന്ന വിവരങ്ങള്‍ ഫേസ്ബുക്ക് കേംബ്രിഡ്ജ് അനലിറ്റിക്ക പോലുള്ള പല കമ്പനികള്‍ക്കും മറിച്ചുവില്‍ക്കുകയും ചെയ്തു. എന്നാല്‍ സ്വകാര്യ വിവരങ്ങള്‍ സംരക്ഷിക്കപ്പെടുക എന്നത് ഓരോ പൌരന്‍റെയും മൌലികാവകാശമായാണ് ആധുനിക ജനാധിപത്യ സമൂഹം കാണുന്നത്. ഇന്ത്യയില്‍ വാട്ട്‌സ്ആപ്പിനെതിരെ ഇതുസംബന്ധിച്ച് നടന്ന കേസില്‍ സുപ്രീംകോടതി വിധി പറഞ്ഞത് സ്വകാര്യത ഭരണഘടന ഉറപ്പു നല്‍കുന്ന മൗലികാവകാശമാണെന്ന് ഊന്നിപ്പറഞ്ഞുകൊണ്ടായിരുന്നു.
'ഡാറ്റ മൈനിംഗ്' ഒരു പ്രധാന ബിസിനസ് ആയി രൂപാന്തരപെട്ടിട്ട് കുറച്ച് വര്‍ഷമേ ആകുന്നൊള്ളൂ. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ട്വിറ്റർ, ലിങ്ക്ഡ് ഇന്‍ തുടങ്ങി എല്ലാ സമൂഹ മാധ്യമങ്ങളും അത് ഫലപ്രദമായി ചെയ്യുന്നുണ്ട്. വിവരങ്ങളെ പല രീതിയില്‍ ക്രോഡീകരിച്ച് വ്യത്യസ്ത വീക്ഷണകോണുകളിൽ നിന്ന് വിശകലനം ചെയ്ത് ഉപയോഗപ്രദമായ രീതിയില്‍ സംഗ്രഹിക്കുന്ന പ്രക്രിയയെയാണ് ഡാറ്റ മൈനിംഗ് എന്നുപറയുന്നത്. വരുമാനം വർദ്ധിപ്പിക്കുന്നതിനും ചെലവ് കുറയ്ക്കുന്നതിനുമൊക്കെയാണ് ഈ വിവരങ്ങള്‍ പ്രധാനമായും ഉപയോഗിക്കുക. വാട്സ്ആപ്പ് പോലുള്ള കമ്പനികള്‍ക്ക് അവരുടെ ഉപയോക്താക്കളുടെ അഭിരുചികളെയും മുൻഗണനകളെയും കുറിച്ചുള്ള വിവരങ്ങള്‍ അടങ്ങിയ വലിയ ഡാറ്റാബേസ് ഉണ്ട്. ഈ വിവരങ്ങള്‍ തരംതിരിച്ച് ആവശ്യമുള്ള കമ്പനികള്‍ക്ക് അവര്‍ വില്‍ക്കും.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇന്‍സ്റ്റഗ്രാമും സെല്‍ഫി സ്റ്റിക്കുമൊക്കെ വന്നത് ഇത്തരം സ്വകാര്യവിവര കൈമാറ്റത്തിന്‍റെ അനന്തരഫലമായാണ്. ഫേസ്ബുക്കിലൂടെ സെല്ഫികള്‍ പങ്കുവയ്ക്കുന്നത് വ്യാപകമായതോടെയാണ് സെൽഫി സ്റ്റിക്ക് എന്ന ആശയം രൂപപ്പെടുന്നത്. സെല്ഫികള്‍ വിശകലനം ചെയ്ത് ആളുകള്‍ മൊബൈല്‍ പിടിക്കുന്ന രീതിയും പൊതുവായ സ്വഭാവവും മനസ്സിലാക്കിയാണ് സ്റ്റിക്കിന്റെ നീളംപോലും തീരുമാനിച്ചതെന്ന് പറയപ്പെടുന്നു. സെല്‍ഫി എടുക്കുന്ന ആളുകളുടെ വിവരങ്ങള്‍ (അവരുടെ ജെന്‍ഡര്‍, നിറം, തൊഴില്‍, വയസ്, സ്ഥലം etc.) ഒരു സെല്‍ഫി സ്റ്റിക്ക് നിര്‍മ്മാണ കമ്പനിക്ക് ലഭിച്ചാല്‍ പിന്നെ എന്തു സംഭവിക്കുമെന്ന് പറയേണ്ടതില്ലല്ലോ. അതുകൊണ്ട്, സൗജന്യവും പരസ്യരഹിതവുമായ സേവനം നല്‍കുകവഴി വാട്ട്‌സ്ആപ്പ് എന്തോ മഹാകാര്യം ചെയ്യുന്നതായൊന്നും ചിന്തിക്കരുത്. നിങ്ങളുടെ സ്വകാര്യ വിവരവും ചിലപ്പോള്‍ ഡാര്‍ക്ക് വെബ്ബില്‍ വില്‍പ്പനക്ക് വച്ചിട്ടുണ്ടാകാം. അതുവഴി കോടികള്‍ സമ്പാദിച്ചിട്ടുണ്ടാകാം.