വിഴിഞ്ഞം സമരം നാടിനെതിരായ നീക്കമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏതു വേഷത്തിൽ വന്നാലും സർക്കാരിനെ വിരട്ടിക്കളയാമെന്നു കരുതേണ്ട. എന്താണോ ദേശീയപാതയുടെയും ഗെയ്‌ൽ പൈപ്പ് ലൈനിന്റെയും ഇടമൺ–കൊച്ചി പവർ ഹൈവേയുടെയും കാര്യത്തിൽ സംഭവിച്ചത് അതുതന്നെ ഇവിടെയും സംഭവിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
വിഴിഞ്ഞം തുറമുഖത്തിനെതിരെ ഇപ്പോൾ നടക്കുന്ന സമരം നാടിന്റെ മുന്നോട്ടുപോക്കിനെ തടയലാണ്. ഏതു വേഷത്തിൽ വന്നാലും സർക്കാരിനെ വിരട്ടിക്കളയാമെന്നു കരുതേണ്ട. എന്താണോ ദേശീയപാതയുടെയും ഗെയ്‌ൽ പൈപ്പ് ലൈനിന്റെയും ഇടമൺ–കൊച്ചി പവർ ഹൈവേയുടെയും കാര്യത്തിൽ സംഭവിച്ചത് അതുതന്നെ ഇവിടെയും സംഭവിക്കും. അതിൽ വിട്ടുവീഴ്‌ച ഉണ്ടാകില്ല. പദ്ധതി നിർത്തിവയ്‌ക്കണമെന്ന അഭിപ്രായം പ്രദേശത്തില്ല. എല്ലാ രാഷ്ട്രീയ പാർടികളും സംഘടനകളും പദ്ധതി ആവശ്യമാണെന്ന് പറയുന്നു. സമരസമിതി ഉന്നയിച്ച ഏഴുകാര്യത്തിൽ ആറും അംഗീകരിച്ചു. സമരക്കാരിൽ മുതിർന്ന ചിലർ മുഖ്യമന്ത്രിയെ കണ്ടപ്പോൾ തീരശോഷണം ഉണ്ടോയെന്ന് പഠിക്കാൻ വിദഗ്‌ധസമിതിയെ നിയോഗിക്കാമെന്നും അറിയിച്ചു. സർക്കാരിന് മറ്റൊന്നും ചെയ്യാനാകില്ല.
സത്യപ്രതിജ്ഞചെയ്‌ത് അധികാരമേറ്റ മന്ത്രിയുടെ പേര് അബ്ദുറഹിമാൻ എന്നതായതിനാൽ രാജ്യദ്രോഹിയെന്ന് ഒരാൾക്ക് പറയാൻ കഴിയുന്നു. എന്താണ് ഇളക്കിവിടാൻ നോക്കുന്ന വികാരം. നാടിന്റെ പൊതുവായ വികസനകാര്യങ്ങളിൽ തടസ്സമുണ്ടാക്കാൻ നിക്ഷിപ്‌ത താൽപ്പര്യക്കാർ എക്കാലത്തും രംഗത്തുവന്നിട്ടുണ്ട്. അവരെല്ലാം ഇവിടെ ഒത്തുചേർന്ന് വലിയ ഗൂഢാലോചനയുമായി വരുന്നു. ശാന്തിയും സമാധാനവുമുള്ള കേരളത്തിന്റെ അന്തരീക്ഷത്തിൽ മാറ്റമുണ്ടാക്കാൻ ശ്രമിക്കുന്നു.
എൽഡിഎഫ് സർക്കാർ അധികാരത്തിൽവന്ന 2016ൽ തന്നെ പദ്ധതി മുന്നോട്ടുപോയിരുന്നു. പുതിയ സർക്കാർ വരുമ്പോൾ പദ്ധതി ഉപേക്ഷിച്ചാൽ സംസ്ഥാനത്തിന്റെ വിശ്വാസ്യതയ്‌ക്ക് ഇടിവുവരും. അത് സംസ്ഥാനതാൽപ്പര്യത്തിന് വിഘാതമാകുമെന്നതിനാൽ പദ്ധതി ഉപേക്ഷിക്കില്ലെന്ന് വ്യക്തമാക്കിയതാണ്. നാടിന് ആവശ്യമുള്ള പദ്ധതിയെ ഏതെങ്കിലും കൂട്ടർ എതിർത്താൽ അതിനു സർക്കാർ വഴങ്ങില്ല. നാടിനോടും വരുംതലമുറയോടും താൽപ്പര്യമുള്ള എല്ലാവരും അതിനെ പിന്തുണയ്‌ക്കും.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക