ഡല്‍ഹി: ഡല്‍ഹി മദ്യനയ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ മകൾ കെ കവിതയ്ക്ക് സിബിഐ സമൻസ് അയച്ചു. മുന്‍ എം പിയും നിലവില്‍ എം എല്‍ സിയുമാണ് കവിത. ഡൽഹിയിലെ സിബിഐ ആസ്ഥാനത്തോ അല്ലെങ്കില്‍ അന്വേഷണ ഏജൻസിയുടെ ഹൈദരാബാദിലെ ഓഫീസിലോ ഹാജരാകണമെന്നാണ് സിബിഐ ആവശ്യപ്പെട്ടിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണത്തില്‍ മദ്യനയവുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ നിങ്ങള്‍ക്ക് അറിയാമെന്ന് തെളിഞ്ഞിട്ടുണ്ട്. അതിനാല്‍ അന്വേഷണത്തോടെ സഹകരിക്കണമെന്നാണ് സിബിഐ സമന്‍സില്‍ പറയുന്നത്.
അതേസമയം, മദ്യനയ കേസില്‍ പേരുവന്നതിനുപിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്രസര്‍ക്കാരിനുമെതിരെ വിമര്‍ശനവുമായി കെ കവിത രംഗത്തെത്തിയിരുന്നു. കേസിനെയോ അറസ്റ്റിനെയോ താന്‍ ഭയക്കുന്നില്ലെന്നും ബിജെപി സര്‍ക്കാരിനെ തുറന്നുകാട്ടിക്കൊണ്ടിരിക്കുമെന്നും കവിത പറഞ്ഞു. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് നടത്തുന്ന തരംതാഴ്ന്ന രാഷ്ട്രീയക്കളി അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി തയാറാവണമെന്നും അവര്‍ ആവശ്യപ്പെട്ടു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മദ്യനയം പുനഃക്രമീകരിച്ചതിലൂടെ മദ്യവ്യാപാരികളില്‍ നിന്ന് സാമ്പത്തിക നേട്ടം കൈപ്പറ്റിയെന്നും അതിനാല്‍ കേസ് സിബിഐ അന്വേഷിക്കണമെന്ന് ഡല്‍ഹി ഗവര്‍ണര്‍ ലഫ്. ഗവര്‍ണര്‍ വി കെ സക്‌സേനയാണ് നിര്‍ദേശിച്ചത്. ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ അടുപ്പക്കാരന്‍ കൈകാര്യം ചെയ്യുന്ന കമ്പനിക്ക് മദ്യ വ്യാപാരി ഒരു കോടി രൂപ നൽകിയെന്നാണ് സിബിഐ എഫ്‌ഐആറിൽ പറയുന്നത്. മദ്യ നയക്കേസില്‍ മനീഷ് സിസോദിയയും പ്രതിയാണ്. സംഭവം വിവാദമായതോടെ ഡല്‍ഹി സര്‍ക്കാര്‍ മദ്യനയം പിൻവലിക്കുകയും ചെയ്തു.