ചില ഫുട്ബാൾ വിചാരങ്ങൾ :12
ലോകകപ്പ് ഫുട്ബാൾ ചരിത്രത്തിൽ പ്രത്യേകം അടയാളപ്പെട്ട നിർണായകമായ ഒരു ദിവസത്തിലാണ് ജർമനി-കോസ്റ്റാറിക്ക മത്സരം നടന്നത്. കളി പരിപൂർണമായും നിയന്ത്രിച്ചത് മൂന്ന് സ്ത്രീകളായിരുന്നു. ആദ്യമായാണ് സ്ത്രീകൾ ലോകകപ്പ് മത്സരങ്ങൾ നിയന്ത്രിക്കുന്നത്. പല പ്രധാനപ്പെട്ട മത്സരങ്ങളും നിയന്ത്രിച്ചിട്ടുള്ള സ്റ്റെഫാനി ഫ്രപ്പാർട്ട് (ഫ്രാൻസ്) ഗ്രൗണ്ടിലും സാലിമ മുഖൻസാൻഗ (റുവാണ്ട), യോഷിമി യെമാഷിതാ (ജപ്പാൻ) എന്നിവർ ലൈനിലും റഫറിമാരായി. അങ്ങിനെ ഒരു ചരിത്രമുഹൂർത്തത്തിനു കൂടി ഖത്തർ സാക്ഷിയായി. ഇനിയും സ്ത്രീകൾ ഈ മേഖലയിൽ കൂടുതലായി ഇടപെട്ടു തുടങ്ങട്ടെ.
കളിയില്‍ സമുറായ് വീര്യം നീല സൂര്യനായി ഉദിച്ചു. ജെർമനിയോടെന്നപോലെ ആദ്യപകുതിയിൽ ഒരു ഗോളിന് പിന്നിൽനിന്ന ശേഷം രണ്ടു ഗോൾ തിരിച്ചടിക്കുന്ന വിദ്യ, ജപ്പാൻ പുറത്തെടുത്തു. വാറിന്റെ ഭാഗ്യവും അവരോടൊപ്പം കൂടെ നിന്നു. ഈ ലോകകപ്പിന് മുൻപുള്ള ഏതു മത്സരത്തിലായിരുന്നെങ്കിലും ജപ്പാന്റെ അവസാന ഗോൾ അനുവദിക്കപെടുകയില്ലായിരുന്നു. നേരിട്ടുള്ള കാഴ്ചയിലും പഴയ വാറിലും പന്ത് പുറത്താണ് കാണുക. Magnified ക്യാമറ കാഴ്ചയിലും അങ്ങിനെ തന്നെ. അവിടെയാണ് അൽറിഹ്‌ല പന്തിൽ ഉൾചേർത്ത സെൻസർ കടന്നുവരുന്നത്. പന്ത് തന്നെ തീരുമാനമെടുക്കുന്ന ലോകകപ്പാണിത്. താൻ മുഴുവനായി line കടന്നിട്ടില്ല എന്നത് പന്ത് തന്നെ നമുക്ക് പറഞ്ഞു തരുന്ന വിദ്യ! പന്തിലെ സെൻസറിനും അത് നടപ്പാക്കിയ ഫിഫക്കും ഗോളിന്റെ കാര്യത്തിൽ ഉറപ്പുണ്ട്. സെൻസർ തീരുമാനം ദൃശ്യ രൂപത്തിൽ ഫിഫ പുറത്തുവിടുമായിരിക്കും.
ജപ്പാനോട് തോറ്റ സ്പെയിൻ ഉള്ളാലെ സന്തോഷത്തിലാവും. സ്പെയിൻ ക്യാപ്റ്റൻ സെർജിയോ ബുസ്കെറ്റ്സ് പറഞ്ഞത് "ഞങ്ങൾ സന്തോഷവാന്മാരല്ല. തോൽവി ഒരിക്കലും ആഘോഷിക്കാറില്ല" എന്നാണ്. എന്നാലും രണ്ടാം റൗണ്ട് ജയിച്ചാൽ ബ്രസീലിനെ ക്വാർട്ടറിൽ നേരിടാതെ പോകാൻ കഴിയും എന്ന സന്തോഷം അവർക്കുണ്ടാവാതിരിക്കില്ല. സ്പെയിനിനു വേണ്ടി അൽവാരോ മോറാട്ട ഗോൾ നേടി, നേട്ടം മൂന്നാക്കി, കൂടുതൽ ഗോൾ നേടിയവരോടൊപ്പം എത്തി. അടുത്ത കാലത്തായി ഫോം മങ്ങിയ മൊറാട്ട രാജ്യത്തിനായി ഫോമിൽ തിരിച്ചെത്തി.
ജപ്പാന് വേണ്ടി രണ്ടാം പകുതിയിൽ രണ്ടാം പ്രാവശ്യവും ഇറങ്ങിയ റിറ്റ്സു ഡോയൻ വീണ്ടും ഗോളടിച്ചു 'സൂപ്പർ സബ്' (പകരക്കാരനായി ഇറങ്ങി സ്ഥിരമായി ഗോളടിക്കുന്ന വിദ്വാൻ!) വിശേഷണത്തിനു അർഹനായി. കളിയിലെ കേമനായ ആവോ തനാക്ക മറ്റൊരു ഗോളിനും അവകാശിയായി.
മുൻ ചാമ്പ്യൻമാരായ ജർമനി കഴിഞ്ഞ ലോകകപ്പിലെപ്പോലെ ആദ്യ റൗണ്ടിൽ പുറത്തായി. കോസ്റ്റാറിക്കയെ 4-2 ന് തോൽപ്പിച്ച് തങ്ങളുടെ ഭാഗം ഭംഗിയാക്കി. പക്ഷേ, ജപ്പാന്റെ ജയം അവരെ നിരാശരാക്കി. എഴുപതാം മിനുട്ടിൽ ജർമനിക്കെതിരെ കോസ്റ്റാറിക്ക ലീഡ് നേടിയപ്പോൾ ഫിഫയുടെ കണക്കിൽ തെളിഞ്ഞത് സ്പെയിനും ജർമ്മനിയും മൂന്നും നാലും സ്ഥാനങ്ങളിലേക്ക് കൂപ്പു കുത്തുന്നതാണ്. കുറച്ചു നിമിഷം രണ്ടു മുൻ ചാമ്പ്യന്മാരും പുറത്തേക്കുള്ള വഴിയിൽ. രസകരമായ മാറിമറിയൽ. എഴുപത്തിമൂന്നാം മിനുട്ടിൽ ജർമ്മനിയുടെ കായ് ഹാവേർട്സിന്റെ ഗോൾ സ്പെയിനിനെ രക്ഷിച്ചു. തിരിച്ചു് ജപ്പാനെതിരെ ഒരു ഗോളടിച്ചു ഗ്രൂപ്പിൽ ഒന്നാം സ്ഥാനം നേടി ജർമനിക്കു രണ്ടാം സ്ഥാനം കിട്ടാൻ സ്പെയിനിനും പറ്റുമായിരുന്നു. പക്ഷേ, ജർമ്മനിയെ പറ്റിച്ചു സ്പെയിൻ രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെട്ടു.
എഷ്യയുടെ ഗാഥകളോടൊപ്പം ആഫ്രിക്കൻ സഫാരിയും ഈ ലോകകപ്പിൽ കൊടിപാറിക്കുന്നു. മൊറോക്കൊ ഈ ലോകകപ്പിലെ വിസ്മയക്കുതിരയാകുമെന്ന് മകൻ Mithran Narendranath Sobha പറഞ്ഞപ്പോഴും ഞാൻ മുഴുവൻ വിശ്വസിച്ചില്ല. ഹക്കിം സിയെച്ച് ഗോളി കയറി നിന്നപ്പോൾ തലയ്ക്കു മുകളിലൂടെ ചിപ്പ് ചെയ്തു നേടിയ ഗോൾ, പിന്നെ, ഒന്നാന്തരമായി കളിച്ച യുസുഫ് എം നസ്രിയുടെ രണ്ടാം ഗോൾ. കാനഡക്ക് ആശ്വാസമായി മൊറോക്കോയുടെ സെൽഫ് ഗോളും.
ക്രോയേഷ്യയുടെ ആഗ്രഹം മാതിരി ബെൽജിയവുമായി ഒരു ഡ്രോ. ലോക രണ്ടാം നമ്പർ ടീം ലോകകപ്പിന് പുറത്തേക്ക്. ക്രോയേഷ്യ ജപ്പാനുമായി രണ്ടാം റൗണ്ടിൽ.
ഇനി ഖത്തറിൽ കാണാം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക