സ്വന്തം ജനതയെ സംഘപരിവാറിന് ഒറ്റിക്കൊടുത്ത മുഖ്യമന്ത്രിയായി പിണറായി വിജയനെ കാലം അടയാളപ്പെടുത്തുമെന്ന് കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍. നിലനിൽപ്പിനു വേണ്ടി സമരം ചെയ്യുന്ന അത്താഴപ്പട്ടിണിക്കാരെ അടിച്ചമർത്താൻ കേന്ദ്രസേനയെ ഇറക്കാനാണ് പിണറായി വിജയൻ ബിജെപിക്ക് ഒപ്പം നിന്നുകൊണ്ട് ശ്രമിക്കുന്നത്. വിഴിഞ്ഞത്തെ ജനതയെ അദാനിയുടെ പാദസേവകരായ സംഘപരിവാറിന് വേട്ടയാടാൻ വിട്ടുകൊടുക്കുകയാണ് കേരള മുഖ്യമന്ത്രി. തന്നെക്കൊണ്ട് ആഭ്യന്തര സുരക്ഷ ഉറപ്പാക്കാൻ പറ്റില്ലെന്നും താനൊരു കഴിവുകെട്ട ആഭ്യന്തര മന്ത്രിയാണെന്നും, അതുകൊണ്ട് കേന്ദ്രസേന വന്ന് ക്രമസമാധാന പ്രശ്നങ്ങൾ പരിഹരിക്കണമെന്നും മുഖ്യമന്ത്രി പറയാതെ പറയുമ്പോൾ തലകുനിയുന്നത് നമ്മൾ മലയാളികളുടേതാണ്- കെ സുധാകരന്‍ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
ഇതുപോലൊരു ഡിസംബർ മാസത്തിലാണ് വിഴിഞ്ഞത്തെ തീരദേശ ജനത പങ്കായവുമായി മുഖ്യമന്ത്രി പിണറായി വിജയനെ തല്ലാൻ ഓടിച്ചത്. അന്ന് സ്വന്തം ചെരുപ്പും സ്റ്റേറ്റ് കാറും വരെ ഉപേക്ഷിച്ച് കടപ്പുറത്ത് കൂടി ഓടേണ്ടിവന്ന ഗതികേട് ഓർമ്മയിൽ ഉള്ളതുകൊണ്ടാകാം പിണറായി വിജയൻ വിഴിഞ്ഞം ജനതയോട് പകയോടെ പെരുമാറുന്നത്.
നിലനിൽപ്പിനു വേണ്ടി സമരം ചെയ്യുന്ന അത്താഴപ്പട്ടിണിക്കാരെ അടിച്ചമർത്താൻ കേന്ദ്രസേനയെ ഇറക്കാനാണ് പിണറായി വിജയൻ ബിജെപിക്ക് ഒപ്പം നിന്നുകൊണ്ട് ശ്രമിക്കുന്നത്. സ്വന്തം ജനതയെ സംഘപരിവാറിന് ഒറ്റിക്കൊടുത്ത മുഖ്യമന്ത്രിയായി പിണറായി വിജയനെ കാലം അടയാളപ്പെടുത്തും. വിഴിഞ്ഞത്തെ ജനതയെ അദാനിയുടെ പാദസേവകരായ സംഘപരിവാറിന് വേട്ടയാടാൻ വിട്ടുകൊടുക്കുകയാണ് കേരള മുഖ്യമന്ത്രി . തന്നെക്കൊണ്ട് ആഭ്യന്തര സുരക്ഷ ഉറപ്പാക്കാൻ പറ്റില്ലെന്നും താനൊരു കഴിവുകെട്ട ആഭ്യന്തര മന്ത്രിയാണെന്നും, അതുകൊണ്ട് കേന്ദ്രസേന വന്ന് ക്രമസമാധാന പ്രശ്നങ്ങൾ പരിഹരിക്കണമെന്നും മുഖ്യമന്ത്രി പറയാതെ പറയുമ്പോൾ തലകുനിയുന്നത് നമ്മൾ മലയാളികളുടേതാണ്.
വിഴിഞ്ഞം പദ്ധതി യുഡിഎഫ് കൊണ്ടുവന്നതാണ്.ആ പദ്ധതിയിൽ അഴിമതി ആരോപിച്ച് മുടക്കാൻ നോക്കിയ വികസനവിരുദ്ധരാണ് പിണറായി വിജയനും കൂട്ടരും .എന്നാൽ നിലവിലെ സാഹചര്യത്തിൽ പദ്ധതിയുമായി ബന്ധപ്പെട്ട് തദ്ദേശവാസികൾക്ക് നൽകിയിരുന്ന ഉറപ്പുകൾ പാലിക്കാൻ ഭരണകൂടം പരാജയപ്പെട്ടിരിക്കുന്നു.അതുകൊണ്ടുതന്നെ പ്രതിഷേധിക്കുന്ന ജനവിഭാഗത്തോട് നേരിട്ട് ചർച്ച ചെയ്യുവാനും പ്രശ്നം പരിഹരിക്കാനും മുഖ്യമന്ത്രി തയ്യാറാകണം. ഒരു മുഖ്യമന്ത്രി കാണിക്കേണ്ട സാമാന്യ മര്യാദയാണത്. തീരദേശത്ത് ചർച്ചയ്ക്ക് വന്നാൽ മത്സ്യത്തൊഴിലാളികൾ വീണ്ടും ഉപദ്രവിക്കും എന്ന ഭയം മുഖ്യമന്ത്രി പിണറായി വിജയന് ഉണ്ടെങ്കിൽ അദ്ദേഹത്തിന് സംരക്ഷണ കവചമൊരുക്കാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് തയ്യാറാണ് .
അതല്ല ബിജെപിയുടെ നിർദ്ദേശപ്രകാരം അദാനിക്കുവേണ്ടി കേന്ദ്രസേനയെ ഇറക്കി "കേരളത്തിന്റെ സ്വന്തം സേന " എന്ന് നമ്മൾ അഭിമാനപൂർവ്വം വിളിച്ച മത്സ്യത്തൊഴിലാളികളെ വേട്ടയാടാമെന്ന് പിണറായി വിജയൻ വിചാരിച്ചാൽ ഈ മണ്ണിൽ കോൺഗ്രസ് അത് അനുവദിക്കില്ല.ജനങ്ങളെ വർഗ്ഗീയമായി വേർതിരിച്ച് ചോര കുടിക്കാമെന്ന മോഹവുമായി സിപിഎമ്മും ബിജെപിയും ഒന്നുചേർന്നിറങ്ങിയാൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് തീരദേശ ജനതയ്ക്ക് പ്രതിരോധം തീർക്കും.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക