1990-ൽ അവസാനിച്ച 15 വർഷത്തെ ആഭ്യന്തര കലഹത്തിന്റെ കയ്പേറിയ ദിവസങ്ങളിൽ പോലും ലെബനനിൽ ഇത്രമാത്രം ഭക്ഷ്യക്ഷാമം അനുഭവപ്പെട്ടിട്ടില്ലെന്ന് 'അല്‍ ജസീറ' റിപ്പോര്‍ട്ട് ചെയ്യുന്നു. പതിറ്റാണ്ടുകളായി തുടരുന്ന അഴിമതിയും, രാഷ്ട്രീയക്കാരായി മാറിയ യുദ്ധപ്രഭുക്കന്മാരുടെ സാമ്പത്തിക ദുരുപയോഗവും, യുദ്ധക്കൊതിയന്മാരായ ബിസിനസ്സുകാരുടെ ഇടപെടലുമാണ് രാജ്യത്തെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടതെന്ന് വിലയിരുത്തുന്നു. അതിനിടയില്‍ കൊറോണ മഹാമാരികൂടെ വരിഞ്ഞു മുറുക്കാന്‍ തുടങ്ങിയതോടെ ജനങ്ങളുടെ ഉപവജീവന മാര്‍ഗ്ഗങ്ങളെല്ലാം താറുമാറായി.
സര്‍ക്കാര്‍ സാമ്പത്തിക സഹായം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അതൊന്നും സമൂഹത്തിന്‍റെ അടിത്തട്ടിലേക്ക് എത്തിയ ചരിത്രമില്ല. ശക്തമായ സാമൂഹ്യ സുരക്ഷാ പദ്ധതി അടിയന്തിരമായി നടപ്പിലാക്കിയില്ലെങ്കില്‍ ദശലക്ഷക്കണക്കിന് ലെബനീസ് നിവാസികള്‍ പട്ടിണിയിലാകുമെന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ച് (എച്ച്ആർഡബ്ല്യു) ഈ മാസം ആദ്യംതന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. അറുപത് ലക്ഷത്തോളം പൌരന്മാര്‍ മാത്രമുള്ള ഈ രാജ്യത്ത് പതിനഞ്ചു ലക്ഷവും സിറിയൻ, പലസ്തീൻ അഭയാർഥികളാണ്. വിഷയത്തെ അത്ര ഗൌരവത്തോടെ സര്‍ക്കാര്‍ പരിഗണിക്കുന്നില്ല എന്ന് ബോധ്യമായതോടെ പ്രക്ഷോഭവുമായി ജനങ്ങള്‍ തെരുവിലിറങ്ങാനും തുടങ്ങി.
ലെബനന്റെ സമ്പദ്‌വ്യവസ്ഥ ഈ വർഷം 12 ശതമാനമെങ്കിലും ഇടിയുമെന്നാണ് ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് (ഐഎംഎഫ്) പ്രവചിക്കുന്നത്. വെനസ്വേലയ്ക്കും ചാഡിനും പിറകില്‍ മൂന്നാമതായി ഏറ്റവും മോശം സാബത്തിക പ്രതിസന്ധിയിലേക്കാണ് ലെബനന്‍ കൂപ്പുകുത്താന്‍ പോകുന്നത്. ലെബനാൻ പൗണ്ടിന്‍റെ മൂല്യം ഇപ്പോള്‍ തന്നെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലാണ്.
പ്രതിസന്ധി നേരിടാൻ 187,500 കുടുംബങ്ങൾക്ക് 130 ഡോളർ വീതം സഹായം നൽകുമെന്ന് മൂന്നാഴ്ച മുമ്പ് ലെബനനില്‍ പുതുതായി അധികാരമേറ്റ സർക്കാർ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ശീയ ദാരിദ്ര്യ ടാർഗെറ്റിംഗ് പ്രോഗ്രാമിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവര്‍ക്ക് മാത്രമേ ഈ സഹായം ലഭിക്കൂ. അതില്‍തന്നെ, നിലവിലെ സര്‍ക്കാരിന് അഭിപ്രായ വ്യത്യാസമുണ്ട്. പദ്ധതിയിലേക്ക് രാഷ്ട്രീയ പാർട്ടി ബന്ധവും, വിശ്വസ്തതയും അടിസ്ഥാനമാക്കിയാണ് കുടുംബങ്ങളെ തിരഞ്ഞെടുത്തതെന്ന് പ്രധാനമന്ത്രി ഹസ്സൻ ഡയബ് തന്നെ ആരോപിക്കുന്നു. തൽഫലമായി, ഡാറ്റാബേസിൽ പേരുള്ള ഒരു ലക്ഷത്തോളം കുടുംബങ്ങൾക്ക് ധനസഹായം നല്‍കാന്‍ തയ്യാറല്ലെന്നും അദ്ദേഹം പറയുന്നു. അതായത് തത്വത്തില്‍ 87,500 പേര്‍ക്ക് മാത്രമാണ് സര്‍ക്കാര്‍ ഏറെ കൊട്ടി ഘോഷിച്ച് പ്രഖ്യാപിച്ച സഹായം ലഭിക്കുക. ഈ അനീതിക്കെതിരെയാണ് ജനം തെരുവിലിറങ്ങുന്നത്.