കൊവിഡ് -19 മഹാമാരി എല്ലാവരേയും ഒരുപോലെയാണ് ബാധിക്കുകയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആക്രമിക്കുന്നതിനു മുൻപു അത് നമ്മുടെ വംശം, മതം, നിറം, ജാതി, ഭാഷ, അതിർത്തി എന്നിവ നോക്കാറില്ല. അതുകൊണ്ടുതന്നെ ഐക്യത്തിനും സാഹോദര്യത്തിനും പ്രാധാന്യം നൽകിയായിരിക്കണം പ്രതികരിക്കേണ്ടത് എന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. ഡല്‍ഹിയില്‍ തബ്ലീഗ് ജമാഅത്ത് നടത്തിയ സമ്മേളനത്തിലൂടെയാണ് ഇന്ത്യയിലാകെ രോഗം പടര്‍ന്നതെന്നും, മുസ്ലിം സമുദായമാണ് അതിന്റെ ഉത്തരവാദികളെന്നും പറഞ്ഞുകൊണ്ട് ഒരു വിഭാഗം ആളുകള്‍ വിദ്വേഷ പ്രചാരണം നടത്തിക്കൊണ്ടിരിക്കെയാണ് സാമുദായിക സൗഹാര്‍ദ്ദത്തിന് പ്രാധാന്യം നല്‍കിക്കൊണ്ട് പ്രധാനമന്ത്രി പ്രതികരിച്ചത് എന്നത് ശ്രദ്ധേയമാണ്.
കൊവിഡ് പരിശോധനയ്ക്കു ശേഷം മാത്രമേ മുസ്‌ലിം രോഗികളെ പ്രവേശിപ്പിക്കൂ എന്നു പത്രങ്ങളിൽ പരസ്യം നൽകിയതിനെതിരെ ഉത്തര്‍ പ്രദേശില്‍ കേസുണ്ട്. മറ്റൊരു ആശുപത്രി മതംനോക്കി രോഗികളെ വാര്‍ഡുകളായി തിരിച്ചതും വിവാദമായിരുന്നു. വാട്സ്ആപ്പ് അടക്കമുള്ള സമൂഹ മാധ്യമങ്ങളിലൂടെ പല തരത്തിലുള്ള വിദ്വേഷ പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. 'മുൻ ചരിത്രത്തിൽ നിന്നു വ്യത്യസ്തമായി, ലോകമാകെ ഒരുമിച്ച് ഒരു പൊതുവെല്ലുവിളിയെ നേരിടുകയാണ്. ഒത്തൊരുമയായിരിക്കും നമ്മുടെ ഭാവി' എന്നും മോദി പറഞ്ഞു.