ഗോവ: ഓള്‍ ഇന്ത്യ റേഡിയോയില്‍ ജോക്കിയായി ജോലി ചെയ്തിട്ടുണ്ടെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ്. ഗോവയില്‍ ഇന്ത്യന്‍ ഇന്‍റര്‍നാഷണല്‍ യൂണിവേഴ്സിറ്റിയുടെ പരിപാടിയില്‍ പങ്കെടുക്കുമ്പോഴാണ് ചീഫ് ജസ്റ്റിസ് ഇക്കാര്യം പറഞ്ഞത്. തന്‍റെ 20-കളുടെ തുടക്കത്തില്‍ ഓള്‍ ഇന്ത്യ റേഡിയോയില്‍ ജോക്കിയായി ജോലി ചെയ്തിട്ടുണ്ടെന്നും തനിക്ക് സംഗീതം വളരെ ഇഷ്ടമാണെന്നും കൂട്ടിച്ചേര്‍ത്തു. അന്നത്തെ മികച്ച പരിപാടികളായിരുന്ന പ്ലേ ഇറ്റ് കൂൾ', 'ഡേറ്റ് വിത്ത് യു', 'സൺഡേ റിക്വസ്റ്റ് തുടങ്ങിയ പരിപാടികളുടെ അവതാരകനായിരുന്നുവെന്നും പലര്‍ക്കും ഇക്കാര്യം അറിയില്ല. അന്ന് കോടതിയില്‍ പോകുന്നതിനോടൊപ്പമായിരുന്നു ഓള്‍ ഇന്ത്യയില്‍ ജോലി ചെയ്തിരുന്നതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
നവംബര്‍ 9- നാണ് ഇന്ത്യയുടെ 50-മത്തെ ചീഫ് ജസ്റ്റിസായി ഡി വൈ ചന്ദ്രചൂഢ് അധികാരം ഏല്‍ക്കുന്നത്. 2016 മെയ് 13ന് സുപ്രീംകോടതി ജഡ്‌ജിയായി നിയമിക്കപ്പെട്ട ജസ്‌റ്റിസ് ഡി വൈ ചന്ദ്രചൂഢിന് ചീഫ് ജസ്‌റ്റിസ് പദവിയിൽ രണ്ട് വർഷം സേവനകാലയളവുണ്ട്. അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1998 മുതൽ ബോംബൈ ഹൈക്കോടതി ജഡ്ജി ആകുന്നതുവരെ കേന്ദ്ര സർക്കാരിന്റെ അഡീഷണൽ സോളിസിറ്റർ ജനറലായിരുന്നു. സുപ്രധാന വിധിന്യായങ്ങള്‍ പുറപ്പെടുവിച്ച ന്യായാധിപനാണ് ഡി വൈ ചന്ദ്രചൂഢ്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സൈന്യത്തിലെ വനിതാ ഓഫീസര്‍മാര്‍ക്ക് പുരുഷ ഓഫീസര്‍മാര്‍ക്ക് നല്‍കുന്നതുപോലുള്ള ഉത്തരവാദിത്തവും സാഹസികതയും ഉള്‍ച്ചേര്‍ന്ന ഡ്യൂട്ടികള്‍ നല്‍കണമെന്നും ദുര്‍ബ്ബലരെന്ന് മുദ്രകുത്തി അവരെ അത്തരം ഡ്യൂട്ടികളില്‍ നിന്ന് മാറ്റി നിര്‍ത്തുന്നത് യാഥാസ്ഥിതികമാണെന്നും അദ്ദേഹം വിധിന്യായത്തില്‍ പറഞ്ഞു. ശബരിമല സ്ത്രീ പ്രവേശം സംബന്ധിച്ച് വിധി പ്രസ്താവം നടത്തിയ ബെഞ്ചിലും ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അംഗമായിരുന്നു. ജെന്‍ഡര്‍, തൊഴില്‍ നിയമങ്ങള്‍, ഭരണഘടനാ നിയമങ്ങള്‍, പരിസ്ഥിതി, തൊഴിലിടങ്ങളിലെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍, പൌരന്റെ മൌലികാവകാശം തുടങ്ങിയ വിവിധ മേഖലകളില്‍ സുപ്രധാന വിധി പ്രസ്തവങ്ങള്‍ നടത്തിയ ബെഞ്ചുകളില്‍ അംഗമായിരുന്നു ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ്.