ഡല്‍ഹി: ട്വിറ്ററിനും മെറ്റയ്ക്കും പിന്നാലെ ജീവനക്കാരെ പിരിച്ചുവിട്ട് സോഷ്യല്‍ മീഡിയ കമ്പനിയായ ഷെയര്‍ ചാറ്റ്. ആകെ ജീവനക്കാരില്‍ അഞ്ചുശതമാനം പേരെ പിരിച്ചുവിടുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. 2300-ഓളം ജീവനക്കാരാണ് ഷെയർ ചാറ്റിൽ ജോലി ചെയ്യുന്നത്. ഇതിൽ നൂറോളം പേരെ കമ്പനി പിരിച്ചുവിട്ടുവെന്നാണ് റിപ്പോർട്ട്. നിലവിൽ 40 കോടി ഷെയർ ചാറ്റ് ഉപയോക്താക്കളാണ് ഇന്ത്യയിലുള്ളത്. തങ്ങളുടെ ഫാന്റസി സ്‌പോർട്സ് പ്ലാറ്റ്‌ഫോമായ 'ജീത്ത് ഇലവൻ' പ്രവർത്തനം അവസാനിപ്പിച്ചുവെന്നാണ് കമ്പനി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഷെയര്‍ ചാറ്റ് ജീവനക്കാരെ പിരിച്ചുവിടുന്നതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കണ്ടന്റ് ഷെയറിങ് പ്ലാറ്റ്‌ഫോമായി ആരംഭിച്ച ഷെയര്‍ ചാറ്റ് ഉപയോക്താക്കൾക്ക് സ്വന്തം കണ്ടന്റ് നിർമിക്കാനുള്ള അവസരവും നല്‍കിയിരുന്നു. ടെക് ലോകത്തെ മുൻനിര കമ്പനികളായ ട്വിറ്റർ, മെറ്റ, ആമസോൺ എന്നിവയ്ക്ക് പിന്നാലെ ഗൂഗിളിന്റെ മാതൃ കമ്പനിയായ ആൽഫബെറ്റും പതിനായിരത്തിലധികം ജീവനക്കാരെ പിരിച്ചുവിടുന്നുണ്ടെന്ന സൂചനകൾ പുറത്തുവന്നിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കഴിഞ്ഞ ദിവസം ട്രാവല്‍ ടെക് സ്ഥാപനമായ 'ഓയോ'യും ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. 600 പേരെയാണ് ആദ്യഘട്ടത്തില്‍ പിരിച്ചുവിട്ടത്. 3700 ജീവനക്കാരാണ് ഓയോയില്‍ ജോലി ചെയ്യുന്നത്. പ്രോഡക്ട്, എഞ്ചിനീയറിംഗ്, കോർപ്പറേറ്റ് ആസ്ഥാനത്തെ ജീവനക്കാര്‍, ഓയോ വെക്കേഷൻ ഹോംസ് ടീം എന്നിവരെയാണ് ഓയോ കുറയ്ക്കുന്നത്.