ദേശിയപാത വികസനം സൗജന്യമല്ല കേരളത്തിന്‍റെ അവകാശമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദേശീയപാത വികസനമെന്നത് സൗജന്യമല്ല, കേരളത്തിനു ലഭിക്കേണ്ട അവകാശമാണ്. എല്ലാ പദ്ധതികൾക്കും കേരളത്തിന്റെ വിഹിതം ഇങ്ങുപോരട്ടെ എന്ന ദേശീയപാത അതോറിറ്റിയുടെ നിലപാട് അംഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
ദേശീയപാത വികസനമെന്നത് സൗജന്യമല്ല, കേരളത്തിനു ലഭിക്കേണ്ട അവകാശമാണ്. എല്ലാ പദ്ധതികൾക്കും കേരളത്തിന്റെ വിഹിതം ഇങ്ങുപോരട്ടെ എന്ന ദേശീയപാത അതോറിറ്റിയുടെ നിലപാട് അംഗീകരിക്കാനാവില്ല. ദേശീയപാത ഭൂമിയേറ്റെടുക്കലിനുള്ള തുക ഒരു സംസ്ഥാനവും ഏറ്റെടുക്കുന്നതായി കേട്ടിട്ടില്ല. സംസ്ഥാനത്തിന് ഇത് കഴിയില്ലെന്ന് അതോറിറ്റിയെയും കേന്ദ്ര മന്ത്രിയെയും അറിയിച്ചിട്ടുണ്ട്.
ദേശീയപാത വികസന കാര്യത്തിൽ മുമ്പ് ചില കാലതാമസുമുണ്ടായി. സംസ്ഥാനമെന്ന നിലയിൽ ചില വീഴ്ചകളും ഉണ്ടായി. മറ്റു സംസ്ഥാനങ്ങളിൽ ദേശീയപാത വികസിക്കുമ്പോഴും ഇവിടെ പലയിടങ്ങളിലും പഞ്ചായത്ത് റോഡിന്റെ സ്ഥിതിയിലായിരുന്നു. അങ്ങനെയാണ് 2016 ൽ കേന്ദ്രത്തെ സമീപിക്കുന്നത്. കേരളത്തിൽ ഭൂമിക്ക് വലിയ വിലയാണെന്നും സംസ്ഥാന സർക്കാർ ഭൂമിയേറ്റെടുത്ത് നൽകണമെന്നുമായിരുന്നു കേന്ദ്രനിലപാട്. അത് സാധിക്കുന്നതല്ല എന്ന് അറിയിച്ചു. തർക്കം നീണ്ടു. ഒടുവിൽ ഒത്തുതീർപ്പെന്ന നിലയിലാണ് 25 ശതമാനം സംസ്ഥാനം വഹിക്കാൻ തീരുമാനിച്ചത്. ഈ 25 ശതമാനം എന്നത് കാലതാമസമുണ്ടാക്കിയതിനു നൽകേണ്ടി വന്ന ഒരുതരത്തിലുള്ള പിഴയായിരുന്നു. എന്നാൽ, അതൊരു സൗകര്യമായെടുത്ത് ഇനിയും അങ്ങനെ വേണമെന്നു പറഞ്ഞാൽ അംഗീകരിക്കാനാകില്ല.
ദേശീയപാത വികസനത്തിന്റെ ഭൂമിയേറ്റെടുക്കൽ ഫലപ്രദമായി തുടരുകയാണ്. എല്ലാ മാസവും അവലോകനം ചെയ്യുന്നുണ്ട്. ജനങ്ങളാകെ സഹകരിക്കുന്നുമുണ്ട്. ഈ ജനങ്ങളുടെ കൂട്ടത്തിൽ ബിജെപിക്കാരും യുഡിഎഫുകാരുമുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക